തലശ്ശേരി കോടതിയിൽ നാടകീയരംഗങ്ങൾ. കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണക്കേസിൽ പ്രതിയായ ഡോ റാമിനെ കോടതി വിട്ടയച്ചതിന് പിന്നാലെ വീണ്ടും കസ്റ്റഡിയിലെടുത്ത് പൊലീസ്. കോടതി വളപ്പിൽ നിന്ന് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ പൊലീസിനെതിരെ ഡോ. റാമിന്റെ ഭാര്യ ദിൽനയും രംഗത്തെത്തി. തന്നെ തള്ളി മാറ്റിയാണ് റാമിനെ പിടിച്ചു കൊണ്ടുപോയതെന്ന് ദിൽന പറഞ്ഞു. കൈ തട്ടി മാറ്റി കൊണ്ടുപോയത് ഡിവൈഎസ്പിയെന്നും ദിൽന പറഞ്ഞു. ഇരിക്കാൻ അനുവദിക്കാൻ പറഞ്ഞിട്ടും കേട്ടില്ലെന്നും പരാതി.
അതേസമയം, പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായും ആരോപണം. ഡോ എം കെ റാമിൻ്റെ അറസ്റ്റ് നിയമ വിരുദ്ധമെന്ന് കോടതി വിമർശിച്ചിരുന്നു. ഇതിനുപിന്നാലെ റാമിനെ തലശ്ശേരി ജില്ലാ സെഷൻസ് കോടതി വിട്ടയച്ചിരുന്നു. അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും കോടതി പറഞ്ഞിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. കോടതി വിട്ടയച്ചതിനു പിന്നാലെ വീണ്ടും പൊലീസ് റാമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.