എറണാകുളം: ട്രെയിനിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ മൂന്നാം വർഷ ബി എസ് സി നേഴ്സിങ് വിദ്യാർത്ഥി മരണപ്പെട്ടു.
കൊല്ലം പരവൂർ പൂതക്കുളം കൂനംകുളം സ്നേഹാലയത്തിൽ ബിജു- ഷീജ ദമ്പതികളുടെ ഏക മകളും മൈസൂരിൽ ബി എസ് സി നഴ്സിംഗ് മൂന്നാം വർഷ വിദ്യാർത്ഥിയുമായ #സ്നേഹ (22) ആണ് മരണപ്പെട്ടത്. അവസാന പരീക്ഷയ്ക്ക് ശേഷം ട്രെയിനിൽ വീട്ടിലേക്ക് മടങ്ങിയ സ്നേഹ ട്രെയിനിൽ വെച്ച് ഭക്ഷണം കഴിച്ചതിനു ശേഷം അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയായിരുന്നു. എസി കമ്പാർട്ട്മെന്റിൽ ഒപ്പം ഉണ്ടായിരുന്ന ഒരു ഡോക്ടർ കുട്ടിയെ പരിശോധിക്കുകയും ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കണമെന്ന് റെയിൽവേ അധികൃതരെ അറിയിക്കുകയും ചെയ്തു. ട്രെയിൻ എറണാകുളം സൗത്തിൽ എത്തിയപ്പോൾ കുട്ടിയെ അവിടെ ഇറക്കുകയും തുടർ ചികിത്സയ്ക്കു വേണ്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആദ്യം ഐസിയുവിലും പിന്നീട് വെന്റിലേറ്ററിലും പ്രവേശിപ്പിച്ച സ്നേഹ ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു. സ്വകാര്യ ആശുപത്രിക്ക് ചികിത്സയിൽ വന്ന പിഴവാണ് തങ്ങൾക്ക് ഏക മകളെ നഷ്ടപ്പെടാൻ കാരണം എന്ന് സ്നേഹയുടെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു. പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.