തിരുവനന്തപുരം: വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കൈതമുക്ക് സ്വദേശി വിശാഖ് ആണ് മരിച്ചത്. വഴിതർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിശാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദീപ് എന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
കൊലപാതകത്തിൽ ഒന്നിലധികം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ ഓൾട്ടോ കാറിലാണ് സ്ഥലത്തെത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഒളിവിൽ കഴിയുന്ന പ്രദീപിനെയും സംഘത്തെയും കണ്ടെത്താൻ വ്യാപക തിരച്ചിൽ തുടരുകയാണെന്നും സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.