കാസർഗോഡ് യുഡിഎഫിനകത്തെ ഇവിഎം ഹാക്കിങ് വിഷയത്തിൽ കോൺഗ്രസിനകത്തെ അഭിപ്രായ ഭിന്നത മറനീക്കി പുറത്ത് വന്നു. ഇവിഎം ഹാക്കിംഗ് നടന്നിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമങ്ങൾക്ക് മുന്നിൽ വച്ച് രേഖാമൂലം പരാതി നൽകി രാജ്മോഹൻ ഉണ്ണിത്താൻ എംപി.
കാസർഗോഡ് കോൺഗ്രസ് നേതാവ് ഹാക്കിംഗ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നതിനിടയിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ കാസർഗോഡ് സന്ദർശനം. എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇവിഎം ഹാക്കിംഗ് ആരോപണം നിഷേധിച്ച് ആഭ്യന്തരമന്ത്രി രംഗത്തെത്തി. അങ്ങനെ ഒരു സംഭവം ഇല്ലെന്ന് യുഡിഎഫ് ചെയർമാൻ പറഞ്ഞിട്ടുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാദം.
അതേസമയം തൊട്ടരികിൽ ഉണ്ടായിരുന്ന രാജമോഹൻ ഉണ്ണിത്താൻ എംപിയുടെ ഇടപെടൽ. ഇവിഎം ഹാക്കിംഗ് വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രേഖാ മൂലം ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി.
ആദ്യം സംഭവം നിഷേധിച്ച ആഭ്യന്തര മന്ത്രിക്ക് പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്ന് തലകുലുക്കി സമ്മതിക്കേണ്ടി വന്നു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന യുഡിഎഫ് യോഗത്തിൽ മുസ്ലിം ലീഗ് നേതാക്കളാണ് ഇവി എം ഹാക്കിംഗ് വിവാദം ഉയർത്തിയത്. കാസർഗോഡ് മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിൽ ഇവിഎം ഹാക്കിംഗ് നടത്തിയും ബിജെപി നടത്തുന്ന ഇവിഎം ഹാക്കിംഗ് തടഞ്ഞും വിജയം ഉറപ്പുവരുത്താമെന്ന് വാഗ്ദാനം നൽകി കോൺഗ്രസ് നേതാവ് 40 ലക്ഷം രൂപ വീതം ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. കാസർഗോഡ് ഉദുമ മണ്ഡലങ്ങളിൽ നിന്ന് പണം നൽകിയതായും പരാതിയിൽ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ കോൺഗ്രസ് നേതാവ് ബി എം ജമാൽ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നാരോപിച്ച് രംഗത്ത് വന്നിരുന്നു. യുഡിഎഫിന് അകത്തെ ചർച്ചചെയ്ത് പരിഹരിക്കേണ്ട പ്രശ്നമല്ലെന്നും സമഗ്രമായി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സിപിഐഎമ്മും രംഗത്തെത്തിയിട്ടുണ്ട്