Trending

കള്ളാടി തുരങ്കപാത മണ്ണിടിച്ചിൽ: ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ; മുഖ്യമന്ത്രി ഇന്ന് സ്ഥലത്ത്

വയനാട്: വയനാട്ടിലെ കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഇന്നലെ രാവിലെ 11:15 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മണ്ണിടിച്ചിലിൽ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ പ്രദേശത്തേക്ക് പൊതുജനങ്ങൾക്ക് പൂർണമായി പ്രവേശനം നിരോധിച്ചിരിക്കുകയാണ്; സന്നദ്ധ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും മാധ്യമങ്ങൾക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്.

കൂടുതൽ കാര്യക്ഷമവും വേഗത്തിലുമുള്ള പരിശോധനയ്ക്കായി ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളാക്കി തിരിച്ചിട്ടുണ്ട്. എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മണ്ണിടിഞ്ഞ് പൂർണമായും ഗതാഗതം തടസപ്പെട്ടിരുന്ന 200 മീറ്ററോളം വരുന്ന റോഡ് 12 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ പൂർണമായും ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. റോഡിനിരുവശങ്ങളിലും പുഴയുടെ ഭാഗത്തേക്കും ഒലിച്ചിറങ്ങിയ മൺകൂനകൾക്കിടയിലാണ് ഇനി പ്രധാനമായും തിരച്ചിൽ നടത്താനുള്ളത്. ഇതിനായി മനുഷ്യസാന്നിധ്യം തിരിച്ചറിയാൻ സഹായിക്കുന്ന ഡിറ്റക്ടറുകളും കെഡാവർ നായ്ക്കളെയും ഉൾപ്പെടുത്തിയുള്ള പരിശോധനയാണ് നടക്കുന്നത്.
ദുരന്തമേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താനും ഏകോപിപ്പിക്കാനുമായി മന്ത്രിമാരായ ടി.സിദ്ദിഖ്, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ എന്നിവർ ജില്ലയിൽ തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി സതീശൻ ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തുനിന്ന് വയനാട്ടിലെത്തും. ദുരന്തമേഖല സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് ലഭ്യമായ വിവരം.





T News

working in the field of advertising and printing

Post a Comment

Previous Post Next Post