കോഴിക്കോട്: നാദാപുരം വളയത്ത് നിന്ന് ഇന്ന് പുലർച്ചെ കാണാതായ യുവാവിന്റെ മൃതദേഹം വിഷ്ണുമംഗലം പുഴയിൽ കണ്ടെത്തി. വളയം ടൗണിനടുത്ത് ഇടിക്കുന്നുമ്മൽ ഗോപാലന്റെ മകൻ രഞ്ജിത്ത് (43) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ മുതൽ രഞ്ജിത്തിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചിരുന്നു. പുലർച്ചെ കളിക്കാൻ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും സ്കൂട്ടറിലാണ് രഞ്ജിത്ത് ഇറങ്ങിയതെന്ന് കല്ലാച്ചി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയായ ഭാര്യ സബിന പറഞ്ഞു.
ഇന്ന് പുലർച്ചെ 5:30 ഓടെ വിഷ്ണുമംഗലം ബണ്ട് പരിസരത്തെ പാലത്തിന് സമീപം റോഡരികിലായി രഞ്ജിത്ത് സഞ്ചരിച്ച KL 18 Y 1967 നമ്പറിലുള്ള സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂട്ടറിൽ കുടയും രഞ്ജിത്തിന്റെ ചെരുപ്പും ഉണ്ടായിരുന്നു. ഇതേത്തുടർന്ന് യുവാവ് പുഴയിൽ ഒഴുക്കിൽപ്പെട്ടതാകാം എന്ന സംശയത്തിലാണ് തിരച്ചിൽ ആരംഭിച്ചത്.
രാവിലെ 8:30 മുതൽ ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വളയം സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഒരു വർഷം മുൻപ് രഞ്ജിത്തിന്റെ ബന്ധുവായ റോഷിലും സമാനമായ രീതിയിൽ വിഷ്ണുമംഗലം പുഴയിൽ വീണ് മരണപ്പെട്ടിരുന്നു. ഈ നടുക്കം മാറുന്നതിന് മുൻപാണ് കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി മറ്റൊരു ദുരന്തം കൂടി സംഭവിച്ചിരിക്കുന്നത്.