സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം നാളെ (ശനി) രാവിലെ ഏഴ് മണിയോടെ കൊച്ചിയിലെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ രാത്രി 11 മണിയോടെ കണ്ടെടുത്ത മൃതദേഹം റോഡ് മാർഗം ഉച്ചയോടെ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിച്ചു. കൊൽക്കത്ത
എയർപോർട്ടിൽ മൃതദേഹം നോർക്കയുടെ ഇടപെടലിൽ സജ്ജീകരിച്ച മൊബൈൽ യൂണിറ്റിൽ വൈകിട്ട് മൂന്നരയോടെ എംബാം ചെയ്തു.
രാത്രി 11 മണിക്ക് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കൊച്ചിയിൽ എത്തിക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽ നിന്ന് കോട്ടയത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് സൗകര്യവും നോർക്ക ഏർപ്പെടുത്തിയിട്ടുണ്ട്. നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക് പവർ കോർപ്പറേഷൻ സീനിയർ മാനേജരും ജിയോളജിസ്റ്റുമാണ് അനീഷ്. എൻ.എച്ച്.പി.സി. ഉദ്യോഗസ്ഥരും നിർമാണക്കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാരും
തൊഴിലാളികളുമാണ് മണ്ണിടിഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച്ച ഉച്ചമുതൽ തുരങ്കത്തിൽ കുടുങ്ങിയത്. അപകടത്തിൽപ്പെട്ട 20 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. അഞ്ചുപേരെ ഇനിയും കണ്ടെത്താനുണ്ട്.