എലത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലഹരി നൽകി ക്രൂരപീഡനത്തിനിരയാക്കിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി ബാലുശ്ശേരി ഉണ്ണികുളം സ്വദേശി താടികിരൺ അറസ്റ്റിൽ. പുള്ളാവൂരിലെ ലോഡ്ജ് വളഞ്ഞാണ് എലത്തൂർ പൊലീസ് പ്രതിയെ പിടികൂടിയത്. 18 വയസ്സിന് താഴെ പ്രായമുള്ള കർണാടക സ്വദേശിയായ പെൺകുട്ടിയും പിടിയിലാവുമ്പോൾ പ്രതിയുടെ കൂടെ ഉണ്ടായിരുന്നു. കുട്ടിയെ പൊലിസ് സി.ഡബ്ല്യ.സിയിലേക്ക് അയച്ചു.
വേങ്ങേരി കാലിക്കറ്റ് റസിഡൻസി, എടക്കാട് റെഡ് ബെൽ, ആർ.ജെ റസിഡൻസി തുടങ്ങി നഗരത്തിലെ വിവിധ ലോഡ്ജുകളിൽ എത്തിച്ച് പ്രതി പെൺകുട്ടികളെ പീഡിപ്പിച്ചു എന്ന കേസിലാണ് എലത്തൂർ പൊലീസ് ഇയാൾക്കായി തിരച്ചിൽ നടത്തിയിരുന്നത്. പെൺകുട്ടികൾ അറിയാതെ മയക്കുമരുന്ന് നൽകി മയക്കിയ ശേഷമാണ് പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നത്. ഇതേ ശൈലിയിൽ നിരവധി പെൺകുട്ടികളെ ഇയാൾ വലയിലാക്കി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. കൂടാതെ പെൺകുട്ടികളെ ഉപയോഗിച്ചാണ് ആഡംബര വാഹനങ്ങളിൽ എം.ഡി.എം.എ വിൽപന നടത്തുന്നത്. പെൺകുട്ടികളെ മറ്റുള്ളവർക്ക് കാഴ്ചവെക്കുന്നതായും പൊലീസിന് വിവരം ലഭിച്ചു.
കൊടുവള്ളി, കാക്കൂർ, നടക്കാവ് പോലീസ് സ്റ്റേഷനുകളിൽ എം.ഡി.എം.എ വിൽപന നടത്തിയതിനും മോഷണത്തിനും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിരൺ. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പത്മരാജ്, സി.പി.ഒമാരായ അതുൽ, വിഷ്‌ലാൽ, സജിനേഷ്, അനീഷ്, ലജിഷ, ശ്രുതി, സ്നേഹ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.