ആരോഗ്യരംഗത്തെ കേരളാ മോഡൽ ലോകം അംഗീകരിച്ചതാണെന്നും ആ മോഡല്‍ യുഡിഎഫ് കൈവിടുന്നതായാണ് മനസിലാക്കുന്നതെന്ന് മുഹമ്മദ് റിയാസ്. എന്തെല്ലാം പകർച്ച വ്യാധികളാണ് കേരളത്തിൽ പെരുകുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഒരു സർക്കാർ ഏത് ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് തിരിച്ചറിയാൻ 35 ദിവസം ധാരാളമാണെന്നും പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരി ഭരിക്കുന്നതുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ ആരോഗ്യവകുപ്പിൽ ഉണ്ടായ ഏകോപന പ്രശ്നങ്ങളും മുഹമ്മദ് റിയാസ് ചൂണ്ടിക്കാണിച്ചു. എബോള കേരളത്തിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രി പറയുമ്പോൾ ഉദ്യോഗസ്ഥർ കുറച്ച് കഴിയുമ്പോൾ മാറ്റിപ്പറയുമോ എന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
നിപ്പാ ഫലം കിട്ടിയില്ലെന്ന് മന്ത്രി പറഞ്ഞ് കുറച്ചുകഴിയുമ്പോൾ ഫലം കിട്ടിയെന്ന് കളക്ടർ പറയുന്നു. പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ സർക്കാർ ഒളിച്ചോടുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഡിഎച്ച്എസിൽ തർക്കം തുടരുന്നതുകൊണ്ട് പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട യോഗം മാറ്റിവയ്ക്കേണ്ടി വരുന്നതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ക്രിയാത്മക പ്രതിപക്ഷത്തിന്റെ ദൗത്യമാണ് തങ്ങൾ നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു