കൊടുവള്ളിയിലെ ബൈക്ക് അപകടത്തിൽ മരിച്ച കിനാലൂർ സ്വദേശി ജാസിർ, ബാലുശ്ശേരി സ്വദേശി അഭിനന്ദ് എന്നിവർ നിരവധി കേസുകളിലെ പ്രതികൾ.
അടുത്തിടെ മോഷണ കേസിൽ പ്രതിയായി റിമാൻഡിൽ ഉള്ള അർഷദ് എന്നയാളുടെ ബൈക്ക് ആണ് ഇവർ ഉപയോഗിച്ചത്.
പുലര്‍ച്ചെ നാലരയോടെ സൗത്ത് കൊടുവള്ളിയില്‍ ഇലക്ട്രിക് പോസ്റ്റില്‍ മോട്ടോര്‍ സൈക്കിള്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
കോഴിക്കോട് ഭാഗത്ത് നിന്ന് താമരശേരി ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്കാണ് അപകടത്തിൽപ്പെട്ട് കത്തിയമർന്നത്.
റോഡിലൂടെ പോയ മറ്റു ബൈക്കുയാത്രക്കാർ സമീപത്തെ വീട്ടുകാരെ വിളിച്ചുണർത്തിയാണ് രക്ഷാപ്രവർത്തനത്തിന് പോലീസിനേയും, പ ഫയർഫോഴ്സിനേയും ഫോൺ വിളിച്ച് എത്തിച്ചത്.
പരിക്കേറ്റ ഒരാൾ സംഭവസ്ഥലത്തു വെച്ചും രണ്ടാമത്തെയാൾ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയുമാണ് മരണപ്പെട്ടത്.
മരിച്ച രണ്ട് യുവാക്കൾക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
ആദ്യ ഘട്ടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിരുന്നില്ല. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ടു ഫോണുകൾ കണ്ടെത്തിയിരുന്നു. ബൈക്കിന്റെ നമ്പർ പ്ളേറ്റ് കത്തിയ നിലയിലായിരുന്നു. ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിപ്പോയി. നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ബൈക്ക് പൂര്‍ണമായും കത്തി.
ജാസിറിന്‍റെ പേരില്‍ മൂന്ന് കളവ് കേസുകളാണ് ഉള്ളത്. അഭിനന്ദിന്‍റെ പേരില്‍ ആറും. ഇവര്‍ ഉപയോഗിച്ച ബൈക്ക് കോഴിക്കോട് ടൗണ്‍ സ്റ്റേഷന് സമീപത്തെ മോഷണ കേസില്‍ ജയിലില്‍ കഴിയുന്ന അര്‍ഷാദ് എന്നയാളുടേതാണെന്ന് പൊലീസ് അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടവുമായി ബന്ധപ്പെട്ട് ദുരൂഹതകളില്ലെന്ന് പൊലീസ് വ്യക്തമാക്കി, എന്നാൽ ഇവരുടെ രാത്രി യാത്ര ദുരൂഹമാണ്.
