ന്യുഡൽഹി: ഇലക്‌ട്രൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി വിധി ചരിത്രപരമെന്നും വിധിയെ അഭിനന്ദിക്കുന്നതായും സിപിഐ എം പൊളിറ്റ് ബ്യൂറോ . ഭരണകക്ഷിക്ക് ധനസഹായം നൽകുന്നതിനായി അജ്ഞാതരായ കോർപ്പറേറ്റ് ദാതാക്കൾക്കുവേണ്ടി രൂപകൽപ്പന ചെയ്ത ഈ അശാസ്ത്രീയ പദ്ധതിയെ വിധിയിലൂടെ പൂർണ്ണമായും ഇല്ലാതാക്കിയെന്നും പി ബി ചൂണ്ടികാട്ടി.
ഇലക്ട്രൽ ബോണ്ട് പദ്ധതി അഴിമതി നിയമവിധേയമാക്കുമെന്നതിനാൽ സിപിഐ എം തുടക്കത്തിൽ തന്നെ അവ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം മറ്റ് ഹർജിക്കാർക്കൊപ്പം സിപിഐ എം ഇലക്ടറൽ ബോണ്ട് പദ്ധതിയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഹർജിയിൽ പറഞ്ഞിരിക്കുന്ന പ്രധാന തർക്കങ്ങൾ ശരിവച്ചത് സന്തോഷകരമാണ്.
രാഷ്ട്രീയ പാർടികൾക്ക് തിരഞ്ഞെടുപ്പ് ഫണ്ടിംഗ് സ്വീകരിക്കുന്നതിനുള്ള പരിഷ്കാരങ്ങളിൽ സുതാര്യത ഉറപ്പാക്കേണ്ടത് അത്യവശ്യമാണെന്നും പി ബി വ്യക്തമാക്കി
