Trending

സംസ്ഥാനത്ത് മയിലുകൾ പെരുകുന്നു; 150 ശതമാനം വർധന: പഠന റിപ്പോർട്ട്, താമരശ്ശേരിയിലെ വീട്ടുമുറ്റങ്ങളിലും മയിലുകൾ



താമരശ്ശേരി: സംസ്ഥാനത്ത് മയിലുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്, താമരശ്ശേരിയിലെ വീട്ടുമുറ്റങ്ങളിലും പറമ്പുകളിലും മയിലുകളുടെ സാന്നിദ്ധ്യം പതിവുകാഴ്ചയാണ്.

ചുങ്കം ചെക്ക് പോസ്റ്റിൻ്റെ പിൻവശം കലറക്കാംപൊയിൽ ഭാഗത്തും, സമീപത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും, പറമ്പുകളിലും, തോട്ടങ്ങളിലും ഒറ്റക്കും, കൂട്ടമായും മയിലുകളെ പതിവായി കണ്ടു വരുന്നുണ്ട്.



1998 നു ശേഷം കേരളത്തിലെ മയിലുകളുടെ എണ്ണത്തിലെ വർധന 150 ശതമാനമായി മാറിയതായി റിപ്പോര്‍ട്ട്. പാലക്കാട്, തൃശൂർ, വയനാട്, ഇടുക്കി എന്നീ ജില്ലകളിൽ മാത്രം കണ്ടിരുന്ന മയിൽ ഇപ്പോൾ എല്ലാ ജില്ലകളിലും കാണുന്നുണ്ട്.

 വരണ്ടതും പാറക്കെട്ടും കുറ്റിക്കാടുമുള്ള സ്ഥലങ്ങളാണ് മയിലുകളുടെ ആവാസ കേന്ദ്രം. അങ്ങനെയെങ്കിൽ മയിലുകളുടെ ഈ പെരുകൽ കേരളം വരണ്ട കാലാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്ന് കേരള കാർഷിക സർവകലാശാല വന്യജീവി പഠനവിഭാഗത്തിലെ ഡോ. പി.ഒ നമീർ പറയുന്നു. 

ഇ–ബേർഡ് എന്ന സംവിധാനത്തിലൂടെ 30,000 പക്ഷിനിരീക്ഷകർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മയിലിന്റെ എണ്ണം കൂടിയതായി മനസ്സിലായത്. വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് എന്നിവയടക്കം 13 സ്ഥാപനങ്ങളാണ് പഠനം നടത്തിയത്. 1963 ൽ ദേശീയ പക്ഷിയായി മയിലിനെ പ്രഖ്യാപിച്ച് സംരക്ഷണം ഉറപ്പാക്കിയതും എണ്ണത്തിൽ വർധനയുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 19 ശതമാനം ഭൂപ്രദേശവും മയിലുകളുടെ ആവാസവ്യവസ്ഥയ്ക്ക് അനുകൂലമാണെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. ഇത് 2050 ഓടെ 40 ശതമാനമായി മാറുമെന്നാണ് നിഗമനം

കാർഷിക മേഖലയ്ക്ക് കാട്ടുപന്നികളെ പോലെ മയിലുകളും ഭീഷണി ഉയർത്താൻ സാധ്യതയുണ്ട്. ഭക്ഷ്യശൃംഖലയിലുണ്ടായ വ്യതിയാനമാണ് കാട്ടുപന്നിയുടെയും മയിലുകളുടെയും എണ്ണം വർധിക്കാൻ ഇടയാക്കിയതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. നിലവിൽ പലയിടത്തും നെല്ലിനും പച്ചക്കറിക്കും മയിലുകൾ ശല്യമായിട്ടുണ്ട്.

മയിലുകളെ നിയന്ത്രിക്കാൻ മനുഷ്യന് നിയന്ത്രണമുള്ളതു കൊണ്ട് തന്നെ കർഷകർ പ്രതിസന്ധിയിലാകും. വിളനാശം ഭാവിയിൽ 45 ശതമാനം വരെ ഉണ്ടായേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്, കർണാടക, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും മയിലുകൾ കൂടുതലായി കാണാറുണ്ട്.


Post a Comment

Previous Post Next Post