താമരശ്ശേരി: പരപ്പൻ പൊയിൽ കല്ലാരം കെട്ടിൽ റിയാസാണ് വലിയപറമ്പ് പുത്തൻപീടികയിൽ ഹബീബ് റഹ്മാനെതിരെ കോടതിയിൽ പരാതി നൽകിയത്. കോടതി ഉത്തരവിനെ തുടർന്ന് താമരശ്ശേരി പോലീസ് കേസെടുത്തു.
2022 ജനുവരി ഒന്നാം തിയ്യതി റിയാസിൻ്റെ ഉടമസ്ഥതയിലുള്ള 25 ലക്ഷം രൂപ വില വരുന്ന KL 57 N 6067 നമ്പർ ബെൻസ് കാർ ഒരാഴ്ചക്കു ശേഷം തിരിച്ചു കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സുഹൃത്തായ പ്രതി ഹബീബ് റഹ്മാൻ വാങ്ങിച്ചു കൊണ്ടു പോയ ശേഷം തിരിച്ചു കൊടുക്കാതെ റിയാസിൻ്റെ വ്യാജ ഒപ്പിട്ട് വാഹനം പ്രതിയുടെ പേരിലേക്ക് ട്രാൻസ്ഫർ ചെയ്ത് വഞ്ചിച്ചു എന്നും വാഹനം തിരികെ ചോദിച്ചതിൽ കേട്ടാലറക്കുന്ന ഭാഷയിൽ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നുമാണ് പരാതി.
കഴിഞ്ഞ സപ്തംബർ 8 ന് പുലർച്ചെ മയക്കുമരുന്നും, ത്രാസുമായി സഞ്ചരിക്കവെ ആവിലോറ പാറക്കണ്ടി മുക്കിൽ വെച്ച് ഈ കാർ താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിയുകയും കാറിൽ ഉണ്ടായിരുന്ന താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അനുബിന്ദിനെ MDMA സഹിതം നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു, കാറിൽ ഉണ്ടായിരുന്ന ഹബീബുറഹ്മാൻ അന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ഈ സംഭവത്തിനു മുമ്പ് തന്നെ റിയാസ് പോലീസിലും, മോട്ടോർ വാഹന വകുപ്പിനും, പരാതി നൽകുകയും, കോടതിയിൽ ഹരജി നൽകുകയും ചെയ്തിരുന്നു.
