Trending

അനുഷക്ക് ജാമ്യമില്ല, പരുമല ആശുപത്രിയിലെ വധശ്രമ കേസ് പ്രതിയെ കസ്റ്റഡിയിൽ വിട്ടു






പത്തനംതിട്ട
പരുമല ആശുപത്രിയിലെ എയർ എമ്പോളിസം വധശ്രമ കേസിൽ പ്രതിയായ അനുഷയുടെ ജാമ്യാപേക്ഷ കോടതി തളളി. തിരുവല്ല കോടതി പ്രതിയെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. വധശ്രമകേസിലെ ഗൂഢാലോചന ഉൾപ്പടെ പൊലീസ് അന്വേഷിക്കും. വിചിത്രമായ കൊലപാതക രീതി ആസൂത്രണം ചെയ്തതിൽ ആരുടെയെങ്കിലും സഹായം കിട്ടിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

അനുഷയെ കസ്റ്റഡിയിൽ കിട്ടിയതിനാൽ പരുമല ആശുപത്രിയിൽ എത്തിച്ചു വീണ്ടും തെളിവെടുക്കും. വേണ്ടിവന്നാൽ ആക്രമണത്തിന് ഇരയായ സ്നേഹയുടെ ഭര്‍ത്താവ് അരുണിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചനയുണ്ട്. വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കുന്നതാണ് കേസിൽ നിർണായകമാണ്. ഇതിനുള്ള നടപടികളും പൊലീസ് തുടങ്ങി. ഡിലീറ്റ് ചെയ്ത ചാറ്റുകൾ സംബന്ധിച്ച് അനുഷ കൃത്യമായ മറുപടി പൊലീസിന് നൽകിയിട്ടില്ല. അനുഷയുടെ ആദ്യ ഭർത്താവിന്റെയും രണ്ടാം ഭർത്താവിന്റെയും മൊഴിയും പൊലീസ് രേഖപ്പെടുത്തും. 


ആക്രമണത്തിനിരയായ യുവതിയുടെ ഭർത്താവിനെ പൊലീസ് കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്തിരുന്നു. രണ്ടാം തവണയാണ് അരുണിനെ പൊലീസ് വിളിച്ചുവരുത്തിയത്. ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ അരുണിനോട് ചോദിച്ചറിഞ്ഞു. പ്രതി അനുഷയുമായുള്ള ബന്ധം, കൊലപാതക ശ്രമത്തിന് മുമ്പ് അനുഷ അരുണിനയിച്ച മെസ്സേജുകൾ തുടങ്ങിയവയുടെ വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്. ആദ്യ തവണത്തെ ചോദ്യംചെയ്യലിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അരുൺ വീണ്ടും ആവർത്തിച്ചത്. അനുഷ അയച്ച മെസ്സേജുകളുടെ വിവരങ്ങൾ പൊലീസിനോട് വിശദീകരിച്ചിരുന്നു. വധശ്രമത്തിന്റെ ആസൂത്രണം സംബന്ധിച്ച് അറിയില്ലെന്നാണ് അരുൺ ആവ‍ര്‍ത്തിക്കുന്നത്

Post a Comment

Previous Post Next Post