Trending

ജോര്‍ജ് എം.തോമസിനെതിരായ നടപടി പോക്സോ കേസ് ഒതുക്കിയെന്ന പരാതിയില്‍,കോണ്‍ഗ്രസ് പ്രവാസി സംഘടനാ നേതാവായ വ്യവസായിയെ കേസിൽ നിന്നും രക്ഷിച്ചു..



തിരുവമ്പാടി മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസിനെതിരെ സി.പി.എം നടപടിക്ക് കാരണമായ പ്രധാന പരാതി പോക്സോ കേസ് ഒതുക്കിയെന്നത്. സി.പി.എം അനുഭാവി കുടുംബത്തിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതില്‍ കോണ്‍ഗ്രസ് പ്രവാസി സംഘടനാ നേതാവായ വ്യവസായിയെ രക്ഷിക്കാന്‍ ഇടപെട്ടെന്നാണ് പരാതി. പോലീസിനെ സ്വാധീനിച്ച് വ്യവസായിയെ കേസില്‍നിന്ന് ഒഴിവാക്കിയെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയതിന് പിന്നാലെ ജോര്‍ജ് എം തോമസിനെ സസ്പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ പ്രതികരിക്കാന്‍  ജോര്‍ജ് എം തോമസ് തയ്യാറായില്ല 


ജോര്‍ജ് എം തോമസ് എം.എല്‍.എയായിരിക്കെ 2007ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.  പാര്‍ട്ടി അനുഭാവി കുടുംബത്തിലെ പെണ്‍കുട്ടിയെ കോണ്‍ഗ്രസ് പ്രവാസി സംഘടനാ നേതാവായ വ്യവസായിയും കൂട്ടരും പീഡിപ്പിച്ചെന്നായിരുന്നു പരാതി. വ്യവസായി ഒഴികെയുള്ളവര്‍ കേസില്‍ അറസ്റ്റിലായി. പൊലീസ് ഉദ്യോഗസ്ഥരെയും പെണ്‍കുട്ടിയുടെ കുടുംബത്തെയും സ്വാധീനിച്ച്, കേസില്‍നിന്ന് വ്യവസായിയെ  രക്ഷിക്കാന്‍ ജോര്‍ജ് എം തോമസ് ഇടപ്പെട്ടെന്നാണ് പാര്‍ട്ടിക്കത്തുനിന്ന് തന്നെ ഉയര്‍ന്ന പരാതി. തിരുവമ്പാടി ഏരിയാകമ്മിറ്റിയിലെ ഒരുവിഭാഗം നല്‍കിയ പരാതി അന്വേഷിച്ച ജില്ലാ സെക്രട്ടറിയേറ്റിലെ രണ്ടംഗ കമ്മീഷന്‍ ആരോപണം വസ്തുതാപരമാണെന്ന് കണ്ടെത്തി. പോക്സോ കേസില്‍നിന്ന് പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിലെ ക്രിമിനല്‍ കുറ്റവും ധാര്‍മിക പ്രശ്നവും ഗൗരവതരമായി കണ്ടാണ് പാര്‍ട്ടി ജോര്‍ജ് എം തോമസിനെ സസ്പെന്‍ഡ് ചെയ്തത്. പുറമെ വീടുനിര്‍മാണത്തിനും ചികില്‍സയ്ക്കും കരാറുകാരില്‍ നിന്ന് പണംകൈപ്പറ്റിയതടക്കം സാമ്പത്തിക ആരോപണങ്ങളും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.  

ജോര്‍ജ് എം തോമസിനെതിരായ പരാതിയും പാര്‍ട്ടി നടപടിയും കോണ്‍ഗ്രസിന് രാഷ്ട്രീയ ആയുധമായി. തോട്ടുമുക്കത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പരാതിയില്‍ പാര്‍ട്ടി നടപടിയല്ല പോലീസ് അന്വേഷണം വേണമെന്ന് ഡി.സി.സി ആവശ്യപ്പെട്ടു. മലയോര മേഖലയിലെ ശക്തനായ നേതാവായിരുന്ന ജോര്‍ജ് എം തോമസിനെതിരായ പരാതിയും നടപടിയും പാര്‍ട്ടിക്കകത്ത് ഇനിയും തുടര്‍ ചലനങ്ങള്‍ക്ക് കാരണമായേക്കും.



Post a Comment

Previous Post Next Post