കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പിതാവ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും പിതാവ് റിപ്പോർട്ടറിനോട് പറഞ്ഞു. സർക്കാരിലും പൊലീസിലും വിശ്വാസമുണ്ട്. പോലീസ് അന്വേഷണത്തിൽ പ്രതീക്ഷയുണ്ട്. തന്റെ കുടുംബത്തിന്റെ ദുഃഖം കേരളം ഏറ്റെടുത്തത് ആശ്വാസം നൽകുന്നതായും പിതാവ് പറഞ്ഞു.
അതേസമയം, ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതക കേസിലെ പ്രതി അസ്ഫാക് ആലമിന്റെ തിരിച്ചറിയല്‍ പരേഡ് നടത്താനൊരുങ്ങുകയാണ് പൊലീസ്. ആലുവ സബ് ജയിലിനുള്ളിലാണ് പരേഡ് നടത്തുന്നത്. പൊലീസ് എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി.
അസ്ഫാക് ആലത്തിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. അസ്ഫാകിനെ ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായാണ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെയുള്ള തുടര്‍നടപടികള്‍ എറണാകുളം പോക്‌സോ കോടതിയുടെ മേല്‍നോട്ടത്തില്‍ മുന്നോട്ട് പോകും.
അഞ്ചു വയസ്സുകാരിയെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. കുട്ടിയുടെ മരണം സംഭവിച്ചത് ബലാത്സംഗത്തിനിടെയാണെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഐപിസി 377 ലൈംഗിക ചൂഷണം മുതൽ ഐപിസി 302 കൊലപാതകം വരെ ഒമ്പത് വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തുന്നതാണ് റിമാൻഡ് റിപ്പോർട്ട്.
കടപ്പാട്: റിപ്പോർട്ടർ
