വീട്ടിൽ നിന്നും ട്യൂഷന് പോയ കുട്ടികൾ ട്യൂഷന് എടുക്കുന്ന വീടിൻ്റെ സമീപത്തായുള്ള കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് മരണപ്പെട്ടത്.എല്ലാ ദിവസങ്ങളിലും ഹാഷിറിനെ മാതാവായിരുന്നു ട്യൂഷന് എത്തിക്കാറുള്ളത്, ഇന്നലെ സഹോദരൻ പതിമൂന്നുകാരനായ മുഹമ്മദ് ഹാദിക്കൊപ്പമാണ് പോയത് സാധാരണ 4.30 ഓടെ ട്യൂഷന് പോകാറുള്ള കുട്ടി ഇന്നലെ 3.30 ഓടെ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു.എന്നാൽ ഈ സമയം ട്യൂഷന് എടുക്കുന്ന ടീച്ചർ അവരുടെ വീട്ടിൽ ഉണ്ടായിരുന്നില്ല.
കുട്ടികളുടെ മാതാവ് ട്യൂഷന് ടീച്ചറെ വിളിച്ച് കുട്ടികൾ പുറപ്പെട്ട വിവരം അറിയിച്ചിരുന്നു, ഇതേ തുടർന്ന് കുട്ടികൾ എത്തിയാൽ വീട്ടിൽ ഇരുത്താൻ ടീച്ചർ തൻ്റെ മകനെ വിളിച്ച് അറിയിച്ചു.
എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികൾ ട്യൂഷന് എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലായിരുന്നു വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളിൽ ഒരാളുടെ ഷർട്ടും, പുസ്തകവും കരയിൽ ഉണ്ടായിരുന്നു, ചെരുപ്പ് വെള്ളത്തിൽ പൊങ്ങി കിടന്നിരുന്നു.
ട്യൂഷന് പോകുന്ന വീടിൻ്റെ താഴെ ഭാഗത്തായാണ് കുഴിയുള്ളത്, ഇവിടേക്ക് ശരിയായ വഴിപോലുമില്ല, കുഴിയിലെ വെള്ളക്കെട്ടിൻ്റെ ഒരു ഭാഗത്ത് സുമാർ പത്തടിയോളം ആഴമുണ്ട്.
ചെറിയ കുട്ടി തെന്നി വീണപ്പോൾ കരയിൽ ഷർട്ട് അഴിച്ചു വെച്ച് മുതിർന്ന കുട്ടി രക്ഷിക്കാനായി ചാടിയതാവാമെന്നാണ് നിഗമനം. സംഭവത്തിന് ദൃക്ഷാസികൾ ആരും ഇല്ലാത്തതിനാൽ യഥാർത്ഥത്തിൽ എങ്ങിനെയാണ് കുഴിയിൽ വീണതെന്ന് വ്യക്തമല്ല.
സ്വന്തം വീട്ടിൽ നിന്നും ഏറെ ദൂരം താണ്ടി വേണം ട്യൂഷന് എടുക്കുന്ന വീട്ടിൽ എത്താൻ ,ജനവാസം വളരെ കുറഞ്ഞ മേഖയും ഒരു ഭാഗം റബർ തോട്ടവുമാണ്.
കുടുംബത്തിൽ ആകെയുണ്ടായിരുന്ന കുരുന്നുകളുടെ മരണം നാടിനെ ആകെ ദു:ഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്.
