നടൻ പൂജപ്പുര രവി (എം രവീന്ദ്രൻനായർ) അന്തരിച്ചു. മറയൂരിൽ മകളുടെ വീട്ടിൽ വച്ചാണ് മരണം. 86 വയസ്സായിരുന്നു. എണ്ണൂറോളം സിനിമകളിലും നാലായിരത്തോളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചെങ്കള്ളൂർ പൂജപ്പുര സ്വദേശിയാണ്. മകൻ വിദേശത്തേക്ക് പോയതിനെ തുടർന്നാണ് താമസം മറയൂരിലേക്ക് മാറ്റിയത്.
ഹാസ്യനടനായും സ്വഭാവ നടനായും ഏറെനാള്‍ മലയാള സിനിമയിൽ നിറഞ്ഞുനിന്നു. ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കെ ആകാശവാണിയുടെ റേഡിയോ നാടകത്തിൽ അഭിനയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അഭിനയത്തോട് താത്പര്യമുണ്ടായത്. പിന്നീട് ആകാശവാണി ബാലലോകം നാടകങ്ങളിൽ സ്ഥിരം ശബ്ദസാന്നിധ്യമായി.
നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിക്കാൻ സാധിച്ചതോടെ സിനിമ ലക്ഷ്യമാക്കി അദ്ദേഹം മദ്രാസിലേക്ക് പോയി. 1976ൽ ഹരിഹരൻ സംവിധാനം ചെയ്ത അമ്മിണി അമ്മാവൻ എന്ന സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി വേഷങ്ങൾ തേടിയെത്തി. മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, ലൗ ഇൻ സിംഗപ്പൂർ, ആനയ്ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടൻ അമ്പാടി, മഞ്ചാടിക്കുരു തുടങ്ങി എണ്ണൂറോളം സിനിമകളില്‍ അഭിനയിച്ചു. അഞ്ചു പതിറ്റാണ്ടോളം അഭിനയ രംഗത്ത് സജീവമായിരുന്നു അദ്ദേഹം.
