കൈക്കൂലി വാങ്ങുന്നതിനിടെ ആർടിഒ ഉദ്യോഗസ്ഥന്‍ വിജിലൻസ് പിടിയില്‍. ഹരിപ്പാട് ഇൻ്റലിജൻസ് സ്ക്വാഡിലെ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. സതീഷാണ് പിടിയിലായത്.
ദേശീയ പാത നിർമ്മാണത്തിൻ്റെ ഉപകരാറുകാരനിൽ നിന്ന് 25,000 രൂപ കൈക്കൂലിപ്പണം വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഇയാളെ കയ്യോടെ പിടികൂടിയത്. ഒരു മാസത്തേക്ക് ഇയാളുടെ വാഹനം പിടികൂടാതിരിക്കാനായിരുന്നു കൈക്കൂലി. കഴിഞ്ഞ ദിവസം കരാറുകാരന്‍റെ രണ്ട് വാഹനങ്ങൾ പിടികൂടി 20,000 രൂപ പിഴയിട്ടിരുന്നു. ഇതിന് ശേഷമാണ് കൈക്കൂലി ചോദിച്ചത്.
അതേസമയം, വയനാട്ടില്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്‌ടി സൂപ്രണ്ടിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വയനാട് കൽപ്പറ്റ സിജിഎസ്‌ടി സൂപ്രണ്ട് പ്രവീന്ദർ സിംഗിനെയാണ് അറസ്റ്റ് ചെയ്തത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലി കേസിൽ പിടിക്കുന്നത് സാധാരണ സിബിഐ ഉദ്യോഗസ്ഥരാണ്. എന്നാൽ ഇതാദ്യമായാണ് കേന്ദ്ര സർക്കാർ ജീവനക്കാരനെ വിജിലൻസ് കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തത്.
