താമരശ്ശേരി: : നവമാധ്യമത്തിൽ യുവതിയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ താമരശ്ശേരി പോലീസിൻ്റെ സഹായത്തോടെ കണ്ണൂർ കൊളവല്ലൂർ പൊലീസ് അടിവാരത്തു നിന്നും പിടികൂടി .
നവ മാധ്യമങ്ങളിൽ ഷംന എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ ഊട്ടി ഗൂഡല്ലൂർ സ്വദേശി ഉബൈദുള്ളയാണ് അറസ്റ്റിലായത്.
6 ലക്ഷം രൂപ നഷ്ടപ്പെട്ട കടവത്തൂർ സ്വദേശി എൻ.കെ മുഹമ്മദിൻ്റെ പരാതിയിലാണ് അറസ്റ്റ്.
2019 മുതലാണ് ഷംന എന്ന വ്യാജ പ്രൊഫൈലിലൂടെ മുഹമ്മദ് ഉബൈദുള്ളയുമായി ബന്ധം സ്ഥാപിക്കുന്നത്.
കൂടുതൽ അടുത്തതോടെ പരസ്പരം പണമിടപാട് നടത്തി തുടങ്ങി.കടമായാണ് പണം കൈപ്പറ്റിയിരുന്നത്.
ഇത്തരത്തിൽ പല തവണയായി 6 ലക്ഷം രൂപയാണ് ഉബൈദുള്ള തട്ടിയെടുത്തത്.പണം തിരികെ നൽകാൻ ഒരു വർഷ കാലാവധിയും പറഞ്ഞിരുന്നു
എന്നാൽ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോടെയാണ് മുഹമ്മദ് കൊളവല്ലൂർ പൊലീസിൽ പരാതി നൽകിയത്.
അന്വേഷണം ആരംഭിച്ച് ഷംനക്ക് പിന്നാലെ പോയ പൊലീസിന് പക്ഷെ കണ്ടെത്താനായത് ഉബൈദുള്ളയെയാണ്.
നവ മാധ്യമങ്ങളിൽ നിന്നും നേരത്തെ പിൻ വാങ്ങിയതുകൊണ്ട് ബാങ്ക് അക്കൗണ്ട് വിവരങ്ങളെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ വില്ലനിലേക്ക് പൊലീസെത്തിയത്.
താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിതിയിലെ അടിവാരത്ത് നിന്നും വിവാഹം കഴിച്ച്, സമീപത്തെ സ്വകാര്യ നിർമ്മാണ കമ്പനിയിൽ ജോലി നോക്കി വരികയായിരുന്നു പ്രതി.
പോലീസ് പിടികൂടിയ പ്രതിയെ പിന്നീട് കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
2019 കോവിഡ് കാലത്ത് താമരശ്ശേരി അമ്പായത്തോട്ടിലായിരുന്നു ഉബൈദുള്ള താമസിച്ചത്.മേപ്പാടി സ്കൂളിൽ അധ്യാപകനാണെന്ന് പരിചയപ്പെടുത്തിയാണ് അമ്പായത്തോട്ടിൽ വാടക വീട് സംഘടിപ്പിച്ചത്.
പരാതി ക്കാരനോട് തനിക്ക് ബാങ്ക് എക്കൗണ്ട് ഇല്ലെന്നും വിശ്വസിപ്പിച്ച് വാടക
വീട്ടിൽ ജോലിക്കായി എത്തിയിരുന്ന സ്ത്രീയുടേയും, തച്ചംപൊയിലിലെ മൊബൈൽ ഷോപ്പ് ജീവനക്കാരൻ്റെയും എക്കൗണ്ട് നമ്പറാണ് പ്രതി പണം സ്വീകരിക്കുന്നതിനായി പരാതി ക്കാരന് നകിയിരുന്നത്, ഈ അക്കൗണ്ടിലേക്കാണ് പരാതിക്കാൻ 6 ലക്ഷം രൂപ അയച്ചുകൊടുത്തത്.
കൊളവല്ലൂർ എസ്.ഐ സുഭാഷ്, രാജേഷ് പന്ന്യന്നൂർ, ദീപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. താമരശേരി പോലീസ് സ്റ്റേഷൻ എസ്.ഐ അബ്ദുൽ റസാഖിൻ്റെ സഹായത്തോടെ യായിരുന്നു പ്രതിയെ കണ്ടെത്തി പിടികൂടിയത്.
