നെടുമങ്ങാട്: മുൻ നിയമസഭാ അംഗവും കോളജ് അധ്യാപികയുമായിരുന്ന നെടുമങ്ങാട് പത്താംകല്ല് ഷാലിമാർ ബംഗ്ലാവിൽ പ്രഫ. എ. നബീസ ഉമ്മാൾ (91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
33 വര്‍ഷത്തെ അധ്യാപനത്തിനിടയില്‍ കേരളത്തിലെ പത്തിലേറെ പ്രമുഖ കലാലയങ്ങളില്‍ അധ്യാപികയായിരുന്നു. 1986ല്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ പ്രിന്‍സിപ്പലായിരിക്കെയാണ് സർവിസിൽനിന്നും വിരമിച്ചത്. എ.ആര്‍ രാജരാജവര്‍മക്കുശേഷം യൂനിവേഴ്‌സിറ്റി കോളജില്‍ വകുപ്പ് അധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയായിരുന്നു അവർ. 1987 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയായി കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചു. 1991ലെ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തുനിന്നും എം.വി. രാഘവനോട് 689 വോട്ടുകൾക്ക് പരാജയപ്പെട്ടു. 1995ൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സണായി.
