താമരശ്ശേരി: താമരശ്ശേരി താലൂക്കിലെ കൂടത്തായിക്ക് സമീപം കരിങ്ങമണ്ണ തൂക്കുപാലത്തിനും, കുടിവെള്ള പദ്ധതി ടാങ്കിനും സമീപം ഇരു തുള്ളി പുഴയിൽ നിന്നും അപകടകരമായ രീതിയിൽ കുഴിച്ച് അനധികൃതമായി മണൽ കയറ്റുകയായിരുന്ന ടിപ്പർ ലോറിയാണ് റവന്യൂ അധികൃതർ പിടികൂടിയത്.
രാത്രിയുടെ മറവിൽ പതിവായി അനധികൃത മണൽ ഘനനം ഈ മേഖലയിൽ നടക്കുന്നുണ്ടെന്നും, അതിനാൽ രാത്രി കാല പെട്രോളിംഗ് ഈ ഭാഗം കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പോലീസിൻ്റെ സേവനം തേടി ഒരു മാസം മുമ്പ് റവന്യൂ അധികൃർ കത്ത് നൽകിയിരുന്നെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.
വീണ്ടും പരാതി വ്യാപകമായതിനെ തുടർന്ന് താമരശ്ശേരി തഹസിൽദാർ സുബൈറിൻ്റെ നിർദേശപ്രകാരം
ഡപ്യൂട്ടി തഹസിൽദാർ എം എ ശ്രീദത്ത്, രാരോത്ത് വില്ലേജ് ഓഫീസർ ആർ പ്രശാന്ത്, വില്ലേജ് അസിസ്റ്റൻ്റ് എം എം വിഷ്ണു, താലൂക്ക് ഓഫീസ് ക്ലർക്ക് ഇ കെ അക്ഷയ് കൃഷ്ണ, ഡ്രൈവർ സുനിൽ മാടത്തിൽ എന്നിവർ ചേർന്നാണ് വാഹനം പിടികൂടിയത്.
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാരിച്ച ജോലി തിരക്കിനിടയിൽ രാത്രി പന്ത്രണ്ടു മണിക്കാണ് സ്ഥലത്തെത്തി സാഹസികമായാണ് മണൽ കടത്തുന്ന ലോറി പിടികൂടിയത്.
