പൊലീസുകാരന്‍ മുടക്കിയ പി.എസ്.സി പരീക്ഷ ഒടുവില്‍ പ്രത്യേക അനുമതിയോടെ അരുണ്‍ എഴുതി.
നിയമം തെറ്റിച്ച് യു ടേണ്‍ എടുത്തെന്ന് പറഞ്ഞാണ് 2022 ഒക്ടോബര്‍ 22 ന് പരീക്ഷയ്ക്ക് പോകുന്ന വഴിയില്‍ രാമനാട്ടുകര സ്വദേശിയായ അരുണിനെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ രഞ്ജിത് പ്രസാദ് തടയുകയും ബൈക്കിന്റെ താക്കോല്‍ ഊരി മാറ്റുകയും ചെയ്തത്.
ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു മീഞ്ചന്ത ജിവിഎച്ച്എസ്എസില്‍ പരീക്ഷ. അര മണിക്കൂര്‍ മുന്‍പ് ഉദ്യോഗാര്‍ഥികള്‍ പരീക്ഷാകേന്ദ്രത്തിലെത്തണമെന്നാണ് ചട്ടം. ഫറോക്ക് സ്റ്റേഷൻ പരിസരത്ത് ഗതാഗത തടസ്സമുണ്ടായപ്പോൾ അരുൺ യു ടേൺ എടുത്ത് മറ്റൊരു വഴിക്കു പോകാൻ ശ്രമിച്ചു.
ഫറോക്ക് ജംക്‌ഷനിൽ ഗതാഗതം നിയന്ത്രിക്കുകയായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത് പ്രസാദ് അതു കണ്ടു ബൈക്ക് തടഞ്ഞു താക്കോൽ ഊരിമാറ്റുകയായിരുന്നു.
പിഎസ്‍സി പരീക്ഷയ്ക്കു പോവുകയാണെന്നു പറഞ്ഞിട്ടും വിട്ടില്ല. 1.20നു ബൈക്ക് തൊട്ടടുത്തുള്ള സ്റ്റേഷനിലേക്കു മാറ്റി പൊലീസുകാരൻ കന്റീനിലേക്കു പോയി. അരുണിനെ സ്റ്റേഷനിൽ നിർത്തിക്കുകയും ചെയ്തു.
1.55നു സ്ഥലത്തെത്തിയ എഎസ്ഐ വിവരമറിഞ്ഞു ജീപ്പിൽ അരുണിനെ പരീക്ഷാകേന്ദ്രത്തിൽ എത്തിച്ചെങ്കിലും സമയം വൈകിയതിനാൽ പരീക്ഷ എഴുതാൻ സാധിച്ചതുമില്ല. പിന്നീട് പരീക്ഷ എഴുതാന്‍ പി.എസ്.സിയുടെ പ്രത്യേക അനുമതി ലഭിച്ചതോടെ വഴി മുടക്കിയ പൊലീസുകാരനെതിരായ നല്‍കിയ പരാതി പിന്‍വലിച്ച് അരുണ്‍ മാപ്പും നല്‍കി.
