കോഴിക്കോട്: മകളെ റെയിൽവേ സ്റ്റേഷനിൽ യാത്രയാക്കി ഭർത്താവിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മ ബസ് തട്ടി മരിച്ചു. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ കോട്ടൂളി വരോടികണ്ടി പ്രഭാകരന്‍റെ ഭാര്യ സുലേഖ (50)യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പുതിയങ്ങാടി പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം.
മകളെ റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം എലത്തൂരിലെ വീട്ടിലുള്ള അമ്മയെ കാണുന്നതിനായി പോവുകയായിരുന്നു ഇവർ. പുതിയങ്ങാടി പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ സുലേഖയെ ഉടൻ തന്നെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം സംസ്ക്കാരം തിങ്കളാഴ്ച ഉച്ചയോടെ നടക്കും.
ഭവ്യയാണ് ഏക മകൾ. സഹോദരങ്ങൾ: സുഭാഷ് ബാബു, സുനിൽകുമാർ, സതീഷ് ബാബു, സുമ ജയപ്രകാശ്.
