ആലപ്പുഴ: കുടുംബവീട്ടിലെത്തിയ യുവതിയെ മുറിക്കുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം കണ്ടല്ലൂര്‍ ശിവപാര്‍വതിയില്‍ ഉദയപ്രഭുവിന്റെ ഭാര്യ സന്ധ്യയെയാണ് (39) തോട്ടപ്പള്ളിയിലെ കുടുംബവീടായ പുറക്കാട് ഏഴാം വാർഡ് സന്തോഷ് ഭവനില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
വീടിനുള്ളില്‍നിന്ന് പുക ഉയരുന്നതുകണ്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും യുവതി മുറിക്കുള്ളിൽ നിലത്ത് കിടക്കുന്നതാണ് കണ്ടത്. സമീപത്ത് മറിഞ്ഞ നിലയിൽ കണ്ട ടേബിൾഫാനിൽ മുടി കുരുങ്ങിയ നിലയിലായിരുന്നു. ഫാനിൽനിന്ന് ഷോർട്ട് സർക്യൂട്ടുണ്ടായി തീപടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
പിതാവ് ചെല്ലപ്പനും മാതാവ് സരസ്വതിയും തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു. ശാസ്ത്രീയ പരിശോധന വിഭാഗവും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തിയശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ: അതുല്യ, ആദിത്യ.
