രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ മൂന്നുപേരെ വെള്ളിയാഴ്ചയാണ് കാണാതായത്. ശനിയാഴ്ച പുലർച്ച കുട്ടികളെ കണ്ടെത്തിയെന്ന വിവരം മലപ്പുറം പൊലീസാണ് മുളവുകാട് പൊലീസിനെ അറിയിച്ചത്. തുടർന്ന് മുളവുകാടുനിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം മലപ്പുറത്തെത്തി തിരികെ കൊണ്ടുവരുകയായിരുന്നു
മൂവരും നഗരത്തിലെ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളാണ്. ഇവർ രാവിലെ ഒരു കുട്ടിയുടെ വീട്ടിൽ ഒത്തുകൂടി യൂനിഫോം മാറ്റി കളർ ഡ്രസ് ഇട്ടാണ് പോയത്. ഒത്തുകൂടിയ വീട്ടിൽ ഈ സമയം മറ്റാരും ഉണ്ടായിരുന്നില്ല. ഈ കുട്ടിയുടെ മാതാപിതാക്കൾ വൈകീട്ട് ജോലികഴിഞ്ഞ് എത്തിയപ്പോൾ മറ്റ് രണ്ട് കുട്ടികളുടെ യൂനിഫോം കണ്ടെത്തി.
ഇതിൽ രണ്ട് കുട്ടികൾക്ക് മൊബൈൽ ഫോൺ ഉണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തിൽ തൃശൂരും പിന്നീട് പാലക്കാട് വരെയും മൊബൈലിന്‍റെ സിഗ്നൽ പിന്തുടരാനായിരുന്നു. അതിനു ശേഷം ഫോൺ സ്വിച്ച്ഓഫായി.
റെയിൽവേ സ്റ്റേഷനുകളിലേക്ക് അടക്കം പൊലീസ് വിവരം കൈമാറിയിരുന്നു. തുടർന്നാണ് മലപ്പുറത്തുനിന്ന് കുട്ടികളെ കണ്ടെത്തിയത്. ഇതോടെ സ്ഥലത്തെത്തിയ പൊലീസ് വിദ്യാർഥികളെ വനിത സ്റ്റേഷനിലെത്തിച്ച ശേഷമാണ് നാട്ടിലെത്തിച്ചത്.
