സുല്‍ത്താന്‍ബത്തേരി: താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കില്‍ പെട്ട ആംബുലന്‍സില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചു. എരിയപ്പള്ളി നെല്ലിമണ്ണില്‍ രാജന്‍ (52) ആണ് മരിച്ചത്. തെങ്ങ് മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഗുരുതര പരുക്കേറ്റ രാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. വീടിനു സമീപത്ത് ഉണങ്ങി നിന്ന തെങ്ങ് മുറിച്ചു മാറ്റുന്നതിനിടെ തടി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജനെ കല്‍പ്പറ്റയിലെ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മോഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ഇതിനിടെ ചുരത്തിലെ ഗതാഗത തടസം കാരണം ആംബുലന്‍സ് കടന്നുപോകാന്‍ ബുദ്ധിമുട്ടുകയായിരുന്നു. ഏറെ സമയത്തെ ഗതാഗത കുരുക്കില്‍ പെട്ട ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബിജെപി പ്രാദേശിക നേതാവായിരുന്ന രാജന്‍ പുല്‍പ്പള്ളിയില്‍ ഹോട്ടല്‍ നടത്തിവരുകയായിരുന്നു.
എന്നാൽ പരുക്കേറ്റയാൾക്ക് വൈത്തിരി എത്തിയതോടു കൂടി ബിപി കൂടുകയും, തുടർന്ന് വൈത്തിരി താലൂക്ക് ആശുപത്രിയിൽ കാണിക്കുകയും, അവിടെ വെച്ചു തന്നെ മരണം സംഭവിക്കുകയും ചെയ്തു വെന്ന് ആബുലൻസ് ഡ്രൈവർ വ്യക്തമാക്കി.അതായത് ചുരത്തിൽ എത്തുന്നതിന് മുമ്പ് തന്നെ മരണം സ്ഥിരീകരിച്ചിരുന്നു.
പുതുവര്‍ഷ ദിനത്തില്‍ താമരശ്ശേരി ചുരത്തില്‍ വലിയ ഗതാഗത തടസമാണ് അനുഭവപ്പെട്ടത്. ഏഴാം വളവിനടുത്ത് കാര്‍ തകരാറിലായതിനെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തുടങ്ങിയ ഗതാഗത കുരുക്ക് വൈകുന്നേരം ഏഴരയോടെയാണ് പരിഹരിക്കാനായത്. പുതുവര്‍ഷ ദിനം ചുരത്തില്‍ പതിവിലും കൂടുതല്‍ വാഹനങ്ങളുടെ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
