കോഴിക്കോട് : ബീച്ചിന് സമീപത്തെ ആദാമിന്റെ ചായക്കടയിൽ നിന്നുള്ള മാലിന്യം മലാപറമ്പ് ബൈപാസിന് സമീപം തോട്ടിൽ തളളിയതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ചേവായൂർ മേഖല പ്രവർത്തകർ ബൈപാസിലെ ആദാമിന്റെ ചായകടയ്ക്ക് മുമ്പിൽ പ്രതിഷേധം നടത്തി.
വലിച്ചെറിഞ്ഞ മാലിന്യ കെട്ടിൽ മൂന്ന് ചാക്ക് ഷോപ്പിന് മുൻപിൽ പ്രദർശിപ്പിച്ചായിരുന്നു പ്രതിഷേധം. വിവരം അറിഞ്ഞ് വഴി യാത്രക്കാരും തടിച്ച് കൂടി അനുഭാവം പ്രകടിപ്പിച്ചതോടെ പ്രതിഷേധം കൂടുതൽ കനത്തു. നേരത്തെയും കടക്കെതിരെ സമാന പരാതി ഉയർന്നിരുന്നു. സ്ഥാപനത്തിന്റെ ജനറൽ മാനേജറെ പ്രതിഷേധം അറിയിച്ചപ്പോൾ മറുപടിയൊന്നും ലഭിച്ചില്ല. പ്രശ്ന പരിഹാരത്തിന് ഡി വൈ എഫ് ഐ അറിയിച്ചിട്ടും നേരിൽ വരാൻ വിസമ്മദിച്ചു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനിടയിൽ വാർഡ് കൗൺസിലർ എം എൻ പ്രവീൺ, നടക്കാവ് പോലീസ് ഇടപെട്ട് പ്രശ്ന പരിഹാരത്തിന് നിർദേശിച്ചു. തുടർന്ന് സ്വന്തം സ്ഥലത്ത് മാലിന്യം സംസ്കരിക്കാമെന്ന സ്ഥാപനവുമായി ബന്ധപെട്ടവർ ഉറപ്പ് നൽകിയ ധാരണയിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. അതെ സമയം മാലിന്യം നീക്കം ചെയ്യാൻ ഏർപ്പെടുത്തിയ സ്വകാര്യ ഏജൻസി ചെയ്ത വീഴ്ചയാണ് സംഭവത്തിന് കാരണമായതെന്ന് ആദാമിന്റെ തട്ടുകട അധികൃതർ പറഞ്ഞു.
ഡി വൈ എഫ് ഐ ചേവായൂർ മേഖല പ്രസിഡന്റ് എം സി ബിനേഷ് , സെക്രട്ടറി എൻ സനൂപ്, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത്, കമ്മിറ്റി അംഗങ്ങളായ ഷംനാസ് , ഷാമിൽ , റിനിത്ത് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. കോർപറേഷൻ ഹെൽത്ത് ഇൻസ്പക്ടർ സുബൈർ, നടക്കാവ് പോലീസ് എന്നിവർ സ്ഥലത്തെത്തി.
ഫോട്ടോ: മലാപ്പറമ്പ് ബൈപാസിൽ ആദാമിന്റെ ചായക്കടയ്ക്ക് മുൻപിൽ ഡി വൈ എഫ് ഐ ചേവായൂർ മേഖല പ്രവർത്തകർ പ്രതിഷേധിക്കുന്നു.
