തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിനെതിരെ ഗവർണറുടെ നീക്കം. ധനമന്ത്രിയിൽ 'അതൃപ്തി' രേഖപ്പെടുത്തിയ ഗവർണർ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവെക്കാൻ നിർദേശം നൽകിയതിന് പിന്നാലെയാണ് സർക്കാറുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഗവർണറുടെ നീക്കം.
തനിക്കെതിരെ പരസ്യപ്രതികരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിനെതിരെ ഗവർണർ അപ്രീതി രേഖപ്പെടുത്തിയത്. ഇതു സംബന്ധിച്ച് ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ കത്തു നൽകിയത്.
യു.പിയിൽ ഉള്ളർക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനയിലാണ് ഗവർണർ 'അതൃപ്തി' രേഖപ്പെടുത്തിയത്. ബാലഗോപാലിന്‍റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണ് എന്നാണ് ഗവർണറുടെ വാദം. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു.
എന്നാൽ, ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. ഒരുകാരണവശാലം ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഗവർണർ ആർ.എസ്.എസ് അജൻഡ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.
