താമരശ്ശേരി: താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന കോപ്പർ കിച്ചൺ റസ്റ്റോറൻ്റിൽ നിന്നുമാണ് മാലിന്യം ദേശീയ പാതയോരത്തെ തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കുന്നത്.
ദുർഗ്ഗന്ധം മൂലം പൊരുതിമുട്ടിയ നാട്ടുകാർ ഹോട്ടൽ മാനേജ്മെൻ്റിനോടും, സ്ഥലമുടയോടും പല തവണ പരാതിപ്പെട്ടെങ്കിലും യാതൊരു പരിഹാര നടപടിയും സ്വീകരിച്ചിരുന്നില്ല.
ഹോട്ടലിന് സമീപത്തെ പറമ്പിലേക്ക് രാത്രി കാലങ്ങളിൽ ടാങ്കിൽ നിന്നും ഓഴുക്കിവിടുന്ന മാലിന്യം മഴ പെയ്യുമ്പോൾ ദേശീയപാതയിലേക്കും, സമീപത്തെ തോട്ടിലേക്കുമാണ് ഒഴുകുന്നത്.
ചെക്ക് പോസ്റ്റ് ഭാഗത്ത് നിന്നും എളോത്ത് കണ്ടി മിച്ചഭൂമി വഴി കൂടത്തായി പുഴയിൽ ചേരുന്ന തോട് നൂറുക്കണക്കിന് ആളുകൾ അലക്കാനും, കുളിക്കാനും മറ്റുമായി ഉപയോഗിക്കുന്നതാണ്.
വിദ്യാർത്ഥികൾ അടക്കും ആയിരക്കണക്കിന് ആളുകൾ കാൽനടയാത്രയായി പോകുന്ന റോഡരികിലാണ് ദുർഗന്ധം വമിക്കുന്ന മാലിന്യം തള്ളുന്നത്.
ഇതു സംബന്ധിച്ച് മാസങ്ങർ മുമ്പ് തന്നെ താമരശ്ശേരി പൊതുജനാരോഗ്യ വകുപ്പ് അധികൃതരേയും, പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതരേയും നേരിൽ കണ്ട് നാട്ടുകാർ പരാതി ബോധിപ്പിച്ചെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാൻ തയ്യാറായില്ല.
അധികൃതരുടെ ഭാഗത്ത് നിന്നും നടപടിഇല്ലാത്തതിനെ തുടർന്ന് നാട്ടുകാർ പ്രത്യക്ഷ സമരപരിപാടികൾ ആസൂത്രണം ചെയ്തു വരികയായിരുന്നു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ജനങ്ങൾ തിരിയുമെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. ഹോട്ടൽ ഉടമക്ക് നോട്ടീസ് നൽകുമെന്ന് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.
