ബെയ്ജിങ്: വിവാഹത്തിനുമുൻപുള്ള ഫോട്ടോഷൂട്ടിനിടെ മിന്നലേറ്റ് യുവാവിനു ദാരുണാന്ത്യം. ദക്ഷിണ പടിഞ്ഞാറൻ ചൈനയിലാണ് സംഭവം. പ്രതിശ്രുത വധുവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴായിരുന്നു അപകടം.
യുനാൻ പ്രവിശ്യയിലെ ലിജിയാങ്ങിലുള്ള പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ജെയ്ഡ് ഡ്രാഗൻ സ്‌നോ പർവതത്തിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. പ്രകൃതിരമണീയക്കാഴ്ചകൾ കൊണ്ട് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന സ്പ്രൂയിസ് മെഡോവിലായിരുന്നു വധൂവരന്മാരുടെ ഫോട്ടോഷൂട്ട്. ഫോട്ടോഗ്രാഫർമാർ നവദമ്പതികളുടെ ചിത്രങ്ങൾ പകർത്തുന്നതിടെ ഭീകരശബ്ദത്തോടെ വന്ന ഇടിമിന്നലേറ്റ് യുവാവ് നിലത്ത് വീഴുകയായിരുന്നു
രക്ഷാപ്രവർത്തകരും ടൂറിസ്റ്റ് കേന്ദ്രത്തിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരും ചേർന്ന് യുവാവിന് അടിയന്തര പരിചരണം നൽകി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, പ്രതിശ്രുത വധു അടക്കം ഒപ്പമുണ്ടായിരുന്നവർക്കാർക്കും ഒരു പോറലുമേറ്റില്ലെന്ന് ടൂർ മാനേജർ പറഞ്ഞതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
മഴയ്ക്കിടെയിലായിരുന്നു ഫോട്ടോഷൂട്ട് എന്നാണ് വ്യക്തമാകുന്നത്. അപകടത്തിനു തൊട്ടുമുൻപാണ് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രദേശത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
