ന്യൂഡൽഹി: ബി.ജെ.പി മുൻ വക്താവ് നൂപൂർ ശർമയുടെ പ്രവാചക നിന്ദ പുറത്തുകൊണ്ടുവന്ന ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിന് എല്ലാ കേസുകളിലും സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
സുബൈറിനെതിരെ യു.പി പൊലീസ് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും ഡൽഹി പൊലീസിന് കൈമാറാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഡൽഹി കേസിൽ ഡൽഹി സെഷൻസ് കോടതി നേരത്തെ തന്നെ ജാമ്യം അനുവദിച്ചതിനാൽ സുബൈറിന്‍റെ ജയിൽ മോചനത്തിന് സുപ്രീംകോടതി വിധിയോടെ വഴി തെളിഞ്ഞു.
എഫ്.ഐ.ആറുകൾ തള്ളണമെന്ന ആവശ്യവുമായി ഡൽഹി ഹൈകോടതിയെ സമീപിക്കാനും സുബൈറിനോട് സുപ്രീംകോടതി നിർദേശിച്ചു. വൈകീട്ട് ആറ് മണിയോടെ തിഹാർ ജയിലിൽ നിന്നും സുബൈർ മോചിതനാവും
യു.പി പൊലീസിന്‍റെ മുഴുവൻ എഫ്.ഐ.ആറുകളും റദ്ദാക്കണമെന്ന പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവറിന്‍റെ ആവശ്യം അംഗീകരിക്കുന്നതിന് പകരം അവയെല്ലാം ഡൽഹി പൊലീസിലേക്ക് മാറ്റുകയാണ് ബെഞ്ച് ചെയ്തത്.
അതേ സമയം ഏറെ ആശ്വാസമായ നീക്കത്തിൽ എല്ലാ എഫ്.ഐ.ആറുകളിലും ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. സുബൈറിനെതിരെ എട്ട് എഫ്.ഐ.ആറുകളിലായി യു.പി പൊലീസ് ചുമത്തിയ വകുപ്പുകളെല്ലാം ഡൽഹി പൊലീസ് ചുമതത്തിയതാണെന്നും ഡൽഹി പൊലീസ് അന്വേഷണവുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ അതേ വിഷയത്തിൽ യു.പി പൊലീസ് എസ്.ഐ.ടിയുമായി പോകേണ്ടതില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.
ആരോഗ്യകരമായ ജനാധിപത്യത്തിന് വിയോജിപ്പിന്‍റെ ശബ്ദം അനിവാര്യമാണെന്ന് വ്യക്തമാക്കി ഡൽഹി പൊലീസ് ആദ്യമായി അറസ്റ്റ് ചെയ്ത 2018ലെ ട്വീറ്റ് കേസിൽ ഡൽഹി സെഷൻസ് കോടതി ജാമ്യം നൽകിയതിന് പിന്നാലെയാണ് സീതാപൂർ, ലഖിംപൂർ ഖേഡി, മുസഫർ നഗർ, ഗാസിയാബാദ്, ഹാഥ്റാസ്, ചന്ദോളി കേസുകളിലെല്ലാം ജാമ്യം നൽകി സുപ്രീംകോടതി മോചനത്തിന് വഴിയൊരുക്കിയത്
