സ്വപ്നാ സുരേഷിനെതിരായ ഗൂഢാലോചനക്കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി നാട്ടില്‍ കലാപമുണ്ടാക്കാന്‍ സ്വപ്ന ബോധപൂര്‍വ്വം ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് 700ലധികം സ്ഥലങ്ങളില്‍ അക്രമം അരങ്ങേറിയെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും സര്‍ക്കാരിന്റെയും പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ടി ജലീല്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയായ താന്‍ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. മൊഴിയില്‍ പറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങളോട് പറഞ്ഞതെന്നും താന്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധമാണന്നും സ്വപ്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.ഇതെത്തുടര്‍ന്നാണ് സ്വപ്നക്കെതിരായ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വിശദീകരണ പത്രിക സമര്‍പ്പിച്ചത്. സ്വപ്നയുടെ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗംതന്നെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.ആരോപണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് 700 ലധികം സ്ഥലങ്ങളില്‍ അക്രമം അരങ്ങേറി.
സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു.നാട്ടില്‍ കലാപമുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തി. പി സി ജോര്‍ജുമായി ചേര്‍ന്ന് സ്വപ്ന ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.തിരുവന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ഇരുവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. കെ ടി ജലീല്‍ എം എല്‍ എയുടെ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക സംഘമാണ് അന്വേഷിച്ച് വരുന്നത്.കേസിലെ പ്രതികളായ സ്വപ്നയെയും പി സി ജോര്‍ജ്ജിനെയും നേരത്തെ ചോദ്യം ചെയ്തിരുന്നു.