ന്യൂഡൽഹി: ഇന്ത്യക്കാർക്ക് വിദേശത്തെ ബന്ധുക്കളിൽ നിന്ന് അധികൃതരെ അറിയിക്കാതെ പത്തു ലക്ഷം രൂപ വരെ സ്വീകരിക്കാൻ അനുമതി.
നേരത്തെ ഇത് ഒരു ലക്ഷമായിരുന്നു. 10 ലക്ഷത്തിലധികം വരുന്ന തുക സ്വീകരിച്ചാൽ 90 ദിവസത്തിനകം അധികൃതരെ അറിയിച്ചാൽ മതി. നേരത്തെ ഒരു ലക്ഷത്തിലധികം വരുന്ന തുക സ്വീകരിച്ചാൽ 30 ദിവസത്തിനകം അറിയിക്കണമെന്നായിരുന്നു നിയമം.
ഇതടക്കം ഭേദഗതികളോടെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ) കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാറ്റങ്ങൾ വരുത്തി. നിയമത്തിലെ ചട്ടം ആറ്, ചട്ടം ഒമ്പത്, ചട്ടം 13 തുടങ്ങിയവയാണ് ഭേദഗതി ചെയ്തത്. വിദേശത്തുനിന്നും ലഭിക്കുന്ന സംഭാവന ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് നൽകുന്നതിന് സന്നദ്ധ സംഘടനകൾക്കും വ്യക്തികൾക്കും 45 ദിവസത്തെ സമയം അനുവദിച്ചു.
സംഘടന വെബ്സൈറ്റിൽ മൂന്നുമാസത്തിലൊരിക്കൽ സംഭാവന നൽകിയവരുടെ വിവരങ്ങൾ രേഖപ്പെടുത്തണമെന്ന ചട്ടം 13ലെ ബി നിബന്ധനയും ഒഴിവാക്കി. പുതിയ ഭേദഗതി അനുസരിച്ച് വരവ് ചെലവ് കണക്കുകൾ സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ ഒന്ന് മുതൽ ഒമ്പതു മാസത്തിനകം ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയാൽ മതി. വിദേശ ഫണ്ട് സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ട്, പേര്, വിലാസം, സംഘടന ഭാരവാഹികൾ തുടങ്ങിയവയിലെ മാറ്റം അറിയിക്കാനുള്ള സമയപരിധി 15 ൽനിന്ന് 45 ദിവസമായും ഉയർത്തി.
2020 നവംബറിലാണ് നിയമം കർശനമാക്കിയത്. പുതിയ ഭേദഗതിയിൽ സർക്കാർ ജീവനക്കാർക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് വിലക്കുണ്ട്. എൻ.ജി.ഒകളുടെ ഭാരവാഹികൾക്ക് ആധാറും നിർബന്ധമാക്കിയിട്ടുണ്ട്.
