ഡല്‍ഹി: പാര്‍ലമെന്‍റില്‍ 65 വാക്കുകൾ ഉപയോഗിക്കുന്നതിന് വിലക്ക്. അഴിമതിക്കാരൻ, സ്വേച്ഛാധിപതി, അരാജകവാദി, മന്ദബുദ്ധി, കുരങ്ങൻ, കോവിഡ് വാഹകൻ, കഴിവില്ലാത്തവൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കാപട്യം, കരിദിനം, ഗുണ്ട, നാട്യം, ശകുനി ഉൾപ്പെടെയുള്ള വാക്കുകള്‍ക്കാണ് വിലക്ക്. ലോക്സഭ സെക്രട്ടേറിയറ്റാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം പുറത്തിറക്കിയത്.
തിങ്കളാഴ്ച ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിന് മുന്നോടിയായാണ് പട്ടിക പുറത്തിറക്കിയത്. പാര്‍ലമെന്‍റിലെ ചര്‍ച്ചക്കിടെ ഈ വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളിൽനിന്ന് നീക്കംചെയ്യും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതിൽ രാജ്യസഭ ചെയർമാനും ലോക്‌സഭ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്. ലോക്‌സഭ സെക്രട്ടേറിയറ്റ് ഇരുസഭകൾക്കും വാക്കുകളുടെ പട്ടിക കൈമാറിയിട്ടുണ്ട്.
വാക്കുകള്‍ വിലക്കുന്നത് സർക്കാരിനെ വിമർശിക്കുന്നതിനെ തടസ്സപ്പെടുത്താനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിലക്കിയ വാക്കുകള്‍ പാര്‍ലമെന്‍റില്‍ പറയുമെന്ന് തൃണമൂല്‍ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാൻ വ്യക്തമാക്കി. "ഞാന്‍ ആ വാക്കുകള്‍ ഉപയോഗിക്കും. എന്നെ സസ്പെന്‍ഡ് ചെയ്യൂ. ജനാധിപത്യത്തിനായുള്ള പോരാട്ടമാണിത്" -അദ്ദേഹം ട്വീറ്റ് ചെയ്തു.

