ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ബസ് ലോറിയിലിടിച്ച് ആറുപേർ മരിച്ചു. 50 യാത്രക്കാരുമായി ചെന്നൈയിൽ നിന്നും ചിദംബരത്തിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈ-ട്രിച്ചി ദേശീയപാതയിൽ ചെങ്കൽപട്ട് ജില്ലയിലെ അച്ചരപാക്കത്തിന് സമീപമാണ് അപകടം നടന്നത്.
ബസിലുണ്ടായിരുന്ന രണ്ട് സ്ത്രീകളടക്കം അഞ്ചുപേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ചികിത്സയിലിരിക്കെയുമാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. പത്തോളം യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ചെങ്കൽപട്ട്, മധുരാന്തകം സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.
ബസ് മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് പ്രഥമിക നിഗമനം. ലോറിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പികൾ തട്ടി ബസിന്‍റെ ഇടതുവശം തകർന്നിട്ടുണ്ട്.
മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തെ തുടർന്ന് ചെന്നൈ-ട്രിച്ചി ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. അപകടത്തിൽപ്പെട്ട ബസ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു
