ബാലുശേരിയിൽ സിപിഎം പ്രവർത്തകന് ക്രൂര മർദ്ദനം. മുപ്പതോളം പേരടങ്ങുന്ന സംഘത്തിന്റെ ആക്രമണമേറ്റത് സിപിഐഎം പ്രവർത്തകൻ ജിഷ്ണുവിനാണ്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം. എസ്ഡിപിഐ യുടെ ഫ്ലക്സ് ബോർഡ് കീറിയെന്നാരോപിച്ചാണ് സംഘം ജിഷ്ണുവിനെ ആക്രമിച്ചത്.
ലീഗ് - എസ്ഡിപിഐ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു. മർദ്ദനത്തിന് ശേഷം സംഘം ജിഷ്ണുവിന്റെ കെെയ്യിൽ വാൾ പിടിപ്പിച്ചു. പാർട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചെന്നും സിപിഐഎം ആരോപിച്ചു. രണ്ട് മണിക്കൂറോളം തടഞ്ഞ് വെച്ച് മർദ്ദിച്ച ശേഷമാണ് ജിഷ്ണുവിനെ സംഘം ബാലുശ്ശേരി പൊലീസിൽ ഏൽപ്പിച്ചത്. തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ വിദഗ്ദ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
