താമരശ്ശേരി: താമരശ്ശേരി - മുക്കം, താമരശ്ശേരി - കോടഞ്ചേരി റൂട്ടിലോടുന്ന ഭൂരിഭാഗം ബസ്സുകളും നിയമപ്രകാരം അനുവദിച്ച ചുങ്കം വഴി സർവ്വീസ് നടത്താതെ കാരാടി കുടുക്കിൽ ഉമ്മരം വഴി ഓടുന്നത് കാരണം ചുങ്കം ഭാഗത്തേക്കുള്ള യാത്രക്കാർ വലയുന്നു.
ചുങ്കത്ത് ഇറങ്ങേണ്ട യാത്രക്കാർ കാരാടി സ്റ്റാൻ്റിൽ ഇറങ്ങി മറ്റു ബസ്സുകളിലോ, ഓട്ടോ പിടിച്ചോ ചുങ്കത്ത് എത്തേണ്ട സ്ഥിതിയാണ്.
ചുങ്കത്ത് ഇറങ്ങി കോടതിയിലേക്കും, കെ എസ് ഇ ബി ഓഫീസിലേക്കും, താലൂക്ക് സപ്ലൈ ഓഫീസിലേക്കും, ഫോറസ്റ്റ് ഓഫീസിലേക്കും, ഗ്രാമ ന്യായാലയത്തിലേക്കും, ടെലിഫോൺ എക്ചേഞ്ച്, ചാവറ ആശുപത്രി, തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്ക് എത്തേണ്ടവരും, ചുങ്കം പ്രദേശവാസികളുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
അതേ പോലെ തന്നെ ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരിയിലേക്ക് വരുന്ന സ്വകാര്യ ബസ്സുകൾ ചുങ്കം വഴി വന്ന് പഴയ സാറ്റാൻ്റിൽ ആളുകളെ ഇറക്കേണ്ടതിന് പകരം ചുങ്കത്ത് നിന്നും മിനി ബൈപ്പാസ് വഴിതിരിഞ്ഞ് ബസ്സ് ബേക്ക് സമീപം റോഡിലാണ് യാത്രക്കാരെ ഇറക്കുന്നത്. ഇത് ഗതാഗത തടസ്സത്തിനും, അപകടത്തിനും ഇടയാക്കുന്നുണ്ട്.
എന്നാൽ നിയമം ലംഘിക്കുന്നവർക്കെതിരെ യാതൊരു വിധ നടപടിയും അധികൃതർ സ്വീകരിക്കാൻ തയ്യാറാവുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
