Trending

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു


തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ  മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച അധ്യാപകന് സസ്പെൻഷൻ. എയ്ഡഡ് സ്കൂളായ മട്ടന്നൂർ യുപിഎസിലെ അധ്യാപകനായ ഫർസീൻ മജീദിനെയാണ് (Farseen Majeed) സസ്പെൻഡ് ചെയ്തത്. ഫർസീനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു.

മുഖ്യമന്ത്രി കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ കെ നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവർ മുദ്രാവാക്യമുയർത്തിയത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഇവരെ സീറ്റുകൾക്കിടയിലേക്ക് തള്ളിയിട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ഇരുവരെയും വലിയതുറ പൊലീസിന് കൈമാറി. മർദനത്തിൽ പരുക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പിഎയും ഗൺമാനും നൽകിയ പരാതിയിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് നാരായണൻ എന്നിവരാണ് പ്രതികൾ. ഇതിൽ സുനിത് നാരായണൻ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാളാണ് വീഡിയോ പകർത്തിയതെന്നും പൊലീസ് പറയുന്നു.

മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടു പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. വിമാനത്തിൽ 8 എ, 8 സി, 7 ഡി എന്നീ സീറ്റുകളിൽ യാത്ര ചെയ്തിരുന്നവരാണ് അതിക്രമം കാണിച്ചതെന്നാണ് എയർപോർട്ട് മാനേജർ വിജിത്ത് പരാതി നൽകിയിട്ടുള്ളത്. കണ്ണൂരിൽ നിന്നുമെത്തിയ മൂന്ന് യാത്രക്കാർ അതിക്രമം കാണിച്ചുവെന്ന് കാണിച്ച് ഇൻഡിഗോ ഗ്രൗണ്ട് ഹാൻഡിലിംഗ് മാനേജരും പരാതി നൽകിയിട്ടുണ്ട്

ഇൻഡിഗോയുടെ 6E 7407 നമ്പർ വിമാനത്തിൽ കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്കുവന്ന മുഖ്യമന്ത്രിക്കു നേരെ പ്രതികള്‍ മുദ്രാവാക്യം ഉയർത്തി പാഞ്ഞടുക്കുകയായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു. വിമാനം ലാൻഡ് ചെയ്യുമ്പോൾ ക്രൂ അംഗത്തിന്റെ നിയമപരമായ നിർദേശങ്ങൾ പാലിക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിച്ച് വിമാനത്തിലെ 20 എ സീറ്റിലിരുന്ന മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്തു. ‘നിന്നെ ഞങ്ങള്‍ വച്ചേക്കില്ല’ എന്ന് ആക്രോശിച്ചു കൊണ്ടാണ് മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുത്തത്. തടയാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരനെ പ്രതികൾ ദേഹോപദ്രവം ഏൽപിച്ചു. സുരക്ഷാ ജീവനക്കാരന്റെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

ഐപിസി 120 ബി, 332, 307, 34 വകുപ്പുകളും എയർ ക്രാഫ്റ്റ് (ഇൻവെസ്റ്റിഗേഷൻ ഓഫ് ആക്സിഡൻസ് ആൻഡ് ഇൻസിഡെന്‍സ് റൂൾസ്–2012) 22, എയർക്രാഫ്റ്റ് ആക്ട് 11 എ, സിവിൽ ഏവിയേഷന്‍ ആക്ട് 3(1)(എ) അനുസരിച്ചുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post