ന്യൂഡൽഹി: ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത 'ആൾട്ട് ന്യൂസ്' സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
സുബൈറിനെ ഡൽഹി കോടതി നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് സുബൈറിനെ സമൂഹമാധ്യമത്തിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഡൽഹി കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 153 (എ) പ്രകാരം മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയെന്നും 295 (എ) പ്രകാരം മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചാണ് സുബൈറിനെതിരേ കേസെടുത്തിരിക്കുന്നത്.
സംഘപരിവാർ പ്രചരിപ്പിച്ച പല വ്യാജ വാർത്തകളുടെയും നിജസ്ഥിതി പുറത്തു കൊണ്ടുവന്നത് മുഹമ്മദ് സുബൈറായിരുന്നു.
