ബാലുശ്ശേരി ആൾകൂട്ട ആക്രമണക്കേസിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. മുഹമ്മദ് സുൽഫി, റംഷാദ്, ജുനൈദ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലാവുന്നവരുടെ എണ്ണം 9 ആയി. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെയാണ് അതിക്രൂരമായി മര്‍ദ്ദനമേറ്റത്.
ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എസ്ഡിപിഐ നേതാവായ സഫീര്‍ എന്നയാളാണ് ജിഷ്ണുവിനെ മുക്കികൊല്ലാന്‍ ശ്രമിച്ചത്. ഇയാള്‍ ഒളിവിലാണ്. വെള്ളത്തില്‍ മുക്കിയതിന് ശേഷം ക്രൂരമായി മര്‍ദ്ദിക്കുന്നതും പേരുകള്‍ പറയിപ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആയുധ പരിശീലനം ലഭിച്ചവരാണ് അക്രമത്തിനു പിന്നിലെന്ന ഡിവൈഎഫ്‌ഐയുടെ ആരോപണങ്ങള്‍ക്കിടെയാണ് പുതിയ തെളിവുകള്‍ പുറത്തുവന്നത്.
പ്രതികൾക്കെതിരെ നരഹത്യയടക്കമുള്ള വകുപ്പുകൾക്ക് പുറമെ വധശ്രമത്തിനും കേസ് എടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്നവര്‍ ഉള്‍പ്പെടെ 29 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. ഒളിവില്‍ പോയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ജിഷ്ണുവിനെ ലീഗ്-എസ്ഡിപിഐ സംഘം ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.അതേസമയം, പൊലീസും എസ്ഡിപിഐയും ഒത്തു കളിക്കുകയാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംഭവത്തില്‍ ഉള്‍പ്പെട്ട എസ്ഡിപിഐയുടെ ഒരു പ്രവര്‍ത്തകനെ പോലും പിടികൂടാത്തതും ഇതിനാലാണ്. ലീഗ് പ്രവര്‍ത്തകരെ പാതിരാത്രിയില്‍ പോലും വേട്ടയടുകയാനെന്നും യൂത്ത് ലീഗ് ആരോപിച്ചു.
വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ഡിവൈഎഫ്‌ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. 12 മണി മുതൽ മൂന്നര വരെ സംഘം തന്നെ മർദ്ദിച്ചെന്നാണ് ജിഷ്ണു പറഞ്ഞത്. എസ് ഡി പി ഐ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. ജിഷ്ണുവിന്റെ മുഖത്തും കണ്ണിനും സാരമായി പരുക്കേറ്റിട്ടുണ്ട്.
