കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ ഗൂഢാലോചന നടത്തിയ കേസിൽ സ്വർണക്കടത്തുകേസ് പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന സർക്കാർ വാദം അംഗീകരിക്കുയായിരുന്നു. സരിത് പ്രതിയല്ലെന്ന വാദവും കോടതി അംഗീകരിച്ചു.
കെ ടി ജലീൽ എംഎൽഎയുടെ പരാതിയിൽ പി സി ജോർജിനും സ്വപ്ന സുരേഷിനുമെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഇന്നലെയാണ് കേസെടുത്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 153 വകുപ്പുകൾ പ്രകാരം ക്രിമിനൽ ഗൂഢാലോചന, കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസിൽ സ്വപ്‌ന ഒന്നാം പ്രതിയും പി സി ജോർജ് രണ്ടാം പ്രതിയുമാണ്. പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
മുഖ്യമന്ത്രിക്കെതിരായ പരാതിപിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിയുള്ളതായി സ്വപ്‌ന പറഞ്ഞിരുന്നു. ഇന്ന് 10 മണിക്കകം പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി കിരൺ എന്നയാളാണ് ഭീഷണിപ്പെടുത്തിയതെന്നും സ്വപ്‌ന പറഞ്ഞു. ഗൂഢാലോചനയുടെ അടിസ്‌ഥാനത്തിൽ കള്ള ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിക്കുന്നതെന്ന് ജലീൽ പരാതിയിൽ പറഞ്ഞിരുന്നു.
