പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. വയനാട്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതിനെതിരെ കെയുഡബ്ല്യുജെ.
കല്ലേറ് നടത്തിയവരെ അറസ്റ്റ് ചെയ്യണം. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നടപടിയും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. വാര്‍ത്ത സമ്മേളനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് അവരുടെ ജോലിയുടെ ഭാഗമാണ്. ചോദ്യങ്ങള്‍ തനിക്ക് അനിഷ്ടമാവുമ്പോള്‍ അസംബന്ധം പറയരുതെന്നും വാര്‍ത്ത സമ്മേളനത്തില്‍ നിന്നും ഇറക്കി വിടുമെന്നെല്ലാം പറയുന്നത് പ്രതിപക്ഷ നേതാവെന്ന ഉന്നത പദവിയിലിക്കുന്ന ഒരാള്‍ക്ക് യോജിച്ചതല്ല.
മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ആക്രമണം നടന്ന ശേഷം ഓൺലൈനിൽ വന്ന ദൃശ്യങ്ങളിലെല്ലാം ഗാന്ധിയുടെ ഫോട്ടോ ചുമരിൽ തന്നെയുണ്ടായിരുന്നല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടാണ് വി.ഡി. സതീശൻ പൊട്ടിത്തെറിച്ചത്.
‘ ഇതുപോലുള്ള സാധനങ്ങൾ കൈയ്യിൽ വെച്ചാൽമതി. ഇത്തരം ചോദ്യങ്ങൾ പിണറായി വിജയനോട് പോയി ചോദിച്ചാൽ മതി. എന്നോട് ചോദിക്കേണ്ട. അസംബന്ധം കാണിച്ചിട്ട് ചാനലുകളും പത്രങ്ങളും വഴി കലാപത്തിന് ആഹ്വാനം നൽകുന്നോ. അസംബന്ധം പറയാതെ മര്യാദയ്ക്ക് ഇരുന്നോണം, ഇല്ലെങ്കിൽ ഞാൻ പുറത്തിറക്കിവിടും’ ഇങ്ങനെയായിരുന്നു വിഡി സതീശൻ പൊട്ടിത്തെറിച്ചത്.
