കല്‍പ്പറ്റ: വയനാട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ജനപ്രതിനിധികളടക്കമുള്ളവര്‍ സഞ്ചരിച്ച ബസ് ചേര്‍ത്തലക്ക് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍, ബത്തേരി മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് എന്നിവരടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. അനസിനേയും, ഗിരിജയേയും ആലപ്പുഴ മെഡിക്കല്‍ കോളേജിലും, എല്‍സിയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സാരമായി പരിക്കേറ്റ ബസ് ഡ്രൈവർ മനോജിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
മറ്റാരുടേയും പരിക്ക് അതീവ ഗുരുതരമല്ല.
ഇന്നലെ വൈകുന്നേരം ആറ് മണിക്ക് ബത്തേരിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ എസ് 66 സ്വിഫ്റ്റ് ബസ്സാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ മുന്നില്‍ പോയ കണ്ടെയ്‌നര്‍ ലോറിയുടെ പുറകില്‍ ഇടിച്ചത്. അനസിന്റെ കാലിനും, തലക്കുമാണ് പരിക്ക്. ഗിരിജയുടെ മൂക്കിന് പരിക്കുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തില്‍ പങ്കെടുക്കുന്നതിനായാണ് ജനപ്രതിനിധികള്‍ പോയത്.
ശക്തമായ മഴ കാരണം റോഡരികിൽ ലോറി നിർത്തിയിട്ടിരുന്നത് കാണാത്തതാണ് അപകടകാരണമെന്നാണ് സംശയം.
