കോഴിക്കോട്: കെ.എസ്.ആർ.ടി.സി ടെർമിനലിൽ കെ-സ്വിഫ്റ്റ് വിണ്ടും കുടുങ്ങി. തൂണുകളിൽ ഉരഞ്ഞ് ബസിന്റെ വിൻഡോ ഗ്ലാസുകൾ പൊട്ടി. ഇന്ന് രാവിലെയാണ് സംഭവം. കോഴിക്കോട് ബംഗ്‌ളൂരു ബസാണ് ഇന്നും കുടുങ്ങി കിടന്നത്. വാഹനം നടക്കാവിലെ കെഎസ്ആര്‍ടിസി റീജ്യണല്‍ വര്‍ക്ക് ഷോപ്പിലേക്ക് മാറ്റി. ഇത് രണ്ടാം തവണയാണ് കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ തൂണുകൾക്കിടയിൽ കെ-സ്വിഫ്റ്റ് ബസ് കുടുങ്ങുന്നത്.
15 മണിക്കൂറോളമാണ് തൂണുകൾക്കിടയിൽ ആദ്യം ബസ് കുടുങ്ങിയത്. ഒടുവിൽ, തൂണുകളുടെ സുരക്ഷയ്ക്കു സ്ഥാപിച്ച ഇരുമ്പു വളയം യന്ത്രങ്ങൾ എത്തിച്ച് മുറിച്ചുമാറ്റി ബസ് പുറത്തെടുക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 9.50നാണ് കെഎൽ 15എ 2323 സെമി സീറ്റർ എസി സ്വിഫ്റ്റ് ബസ് ബെംഗളൂരുവിൽ നിന്നു കോഴിക്കോട്ട് എത്തിയത്. യാത്രക്കാരെ ഇറക്കി ഡ്രൈവർ ബസ് വടക്കു ഭാഗത്തെ ഒഴിവുള്ള പാർക്കിങ് ട്രാക്കിൽ കയറ്റി. സൂപ്പർവൈസറുടെ നിർദേശത്തിൽ രാത്രി തന്നെ ട്രാക്ക് മാറ്റി കയറ്റാൻ ശ്രമിച്ചെങ്കിലും ബസ് പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഡ്യൂട്ടി കഴിഞ്ഞു ഡ്രൈവർ പോയി. തുടർന്നു രാത്രി ഡ്യൂട്ടിക്കാരായ സർവീസ് ഡ്രൈവർമാർ ബസ് മാറ്റാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇന്നലെ രാവിലെ പത്തോടെ ടെർമിനൽ ഡിപ്പോ എൻജിനീയർ കെ.പി.അബൂബക്കറും സർവീസ് സൂപ്പർവൈസർമാരും എത്തി ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
അതേസമയം ബസ് കുടുങ്ങിയ സംഭവത്തില്‍ സിഎംഡി വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചിരുന്നു
കടപ്പാട്: മീഡിയാവൺ.
