തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണം എന്നാവശ്യപ്പട്ട് ആലുവ സ്വദേശിയായ ആദില നസ്റിനാണ് നിയമസഹായം തേടി കോടതിയെ സമീപിച്ചത്. തനിക്കൊപ്പം താമസിക്കാന്‍ താല്‍പ്പര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടവില്‍ ഇട്ടതായി ലെസ്ബിയന്‍ പ്രണയിനിയുടെ പരാതി. ആദില പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് താമരശേരി സ്വദേശിയാണ് ആദിലയുടെ പങ്കാളി. ആലുവയിലെ ബന്ധുവിന്‍റെ വീട്ടിലായിരുന്നു പങ്കാളിയായ കോഴിക്കോട് സ്വദേശിനിയായ യുവതിയ്ക്കൊപ്പം ആദില നസ്റിൻ താമസിച്ചിരുന്നത്. ആറ് ദിവസം മുമ്പ് പങ്കാളിയുടെ അമ്മയും ബന്ധുക്കളും ആലുവയിലെ വീട്ടിലെത്തി ബലംപ്രയോഗിച്ച് പങ്കാളിയെ തട്ടിക്കൊണ്ട് പോയെന്ന് ആദില പറയുന്നു. ഇതിന് തന്‍റെ ബന്ധുക്കളും കൂട്ടുനിന്നുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.
