Trending

വില്ലന്‍ ഷവര്‍മ മാത്രമല്ല വൃത്തിയില്ലായ്മയും മയണൈവും, തുറസ്സായ സ്ഥലങ്ങളിലെ വിൽപ്പനയും.. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.





ഓരോതവണയും ഷവര്‍മയില്‍നിന്ന് ഭക്ഷ്യവിഷബാധയുണ്ടാകുമ്പോള്‍ അധികൃതര്‍ പറയും സുരക്ഷാപരിശോധന ശക്തമാക്കുമെന്ന്. പക്ഷേ, നടപടികളൊക്കെ കുറച്ചുകാലത്തേക്കേ ഉണ്ടാകാറുള്ളൂ. വീണ്ടും കാര്യക്ഷമമാകണമെങ്കില്‍ അടുത്ത അപകടം സംഭവിക്കണം. 

അതിശ്രദ്ധയോടെയും വൃത്തിയോടെയും പാകംചെയ്യേണ്ട ഭക്ഷണമാണ് ഷവര്‍മ. ഈ രണ്ടുകാര്യത്തിലുമുണ്ടാകുന്ന വീഴ്ചയാണ് ഷവര്‍മയെ പലപ്പോഴും വില്ലനാക്കുന്നത്.

ഷവർമക്ക് ആവശ്യമായ ഇറച്ചി കമ്പിയിൽ കോർത്ത് പുറമെ നിന്നാണ് പല വ്യാപാരികൾക്കും എത്തിച്ച് കൊടുക്കുന്നത്. കോഴി ചത്തതാണോ, പഴകിയതാണോ എന്നൊന്നും അറിയാൻ വഴിയില്ല.

കുറച്ചുപേരുടെ അശ്രദ്ധ ആളുകളുടെ ജീവന് അപകടമുണ്ടാക്കുന്നതിനൊപ്പം നന്നായി പാകംചെയ്ത്, നല്ല രൂപത്തിൽ വില്‍ക്കുന്നവര്‍ക്കുകൂടി ചീത്തപ്പേരുണ്ടാക്കുകയും ചെയ്യുന്നുണ്ട്.

ശ്രദ്ധിക്കേണ്ടവ

 • ഇറച്ചി നന്നായി വെന്തില്ലെങ്കില്‍ ബാക്ടീരിയ നശിക്കില്ല.

• ബാക്കിവരുന്ന ഇറച്ചി അടുത്തദിവസം ഉപയോഗിക്കുന്നത് അപകടമാണ്. 

• പച്ചക്കറികളും വേവിച്ച ഇറച്ചിയും ഒരുമിച്ച് സൂക്ഷിക്കരുത്.

• ഇറച്ചി തൂക്കിയിടുന്ന കമ്പി വൃത്തിയാക്കണം.

• റോഡരികില്‍ പാകംചെയ്യുമ്പോള്‍ പൊടിയും മറ്റും ഭക്ഷണത്തില്‍ കലരുന്നു. 

• ഷവര്‍മയ്‌ക്കൊപ്പമുള്ള സാലഡിലെ പച്ചക്കറികള്‍ കഴുകാതെ ഉപയോഗിക്കരുത്.

• ഉപ്പിലിട്ട മുളകും മറ്റും നല്‍കുമ്പോള്‍ അധികം പഴകിയതാവരുത്.

മയണൈസിനെ സൂക്ഷിക്കുക

 പാതിവെന്ത മുട്ടയിലാണ് മയണൈസ് ഉണ്ടാക്കേണ്ടത്. എന്നാല്‍, പലരും പച്ചമുട്ട ഉപയോഗിക്കുന്നു. ഇത് സാല്‍മൊണെല്ല വൈറസുകള്‍ക്ക് കാരണമായേക്കാം. മയണൈസ് അധികസമയം തുറന്നുവെക്കുമ്പോള്‍ പൂപ്പല്‍ വരും. ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കണം. ഷവര്‍മ ഏറെനേരം കഴിഞ്ഞ് കഴിക്കുമ്പോഴും പ്രശ്‌നമുണ്ടാകാം.

 ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്ന ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് ആക്ട് 2006-ല്‍ നിലവില്‍ വന്നു. ചട്ടങ്ങളും നിര്‍ദേശങ്ങളും 2011-ല്‍ വന്നു. 2012 മുതല്‍ നിയമം നടപ്പാക്കിത്തുടങ്ങി.

 അതനുസരിച്ച് സുരക്ഷിതമല്ലാതെ ഭക്ഷണം വില്‍ക്കുകയോ അത് പരിക്കിനോ മരണത്തിനോ കാരണമാകുകയോ ചെയ്താല്‍ ശിക്ഷയ്ക്കും പിഴയ്ക്കും കാരണമാകും.

പരിക്കിന്റെ കാഠിന്യമനുസരിച്ച് ജീവപര്യന്തംവരെ തടവിനും 10 ലക്ഷം രൂപ വരെ പിഴയ്ക്കും ശിക്ഷിക്കാം. നിയമം ഇങ്ങനെയൊക്കെയാണെങ്കിലും ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതും പഴകിയ ഭക്ഷണം വില്‍ക്കുന്നതും നിര്‍ബാധം തുടരുകയാണ്. അതിലേക്കാണ് ചെറുവത്തൂരിൽ ദേവനന്ദ എന്ന പതിനാറ്കാരിയുടെ മരണവും വിരല്‍ചൂണ്ടുന്നത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post