കാഠ്മണ്ഡു: നേപ്പാളിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ 22 പേരുമായി കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലാക്കൻ നദിക്കരയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മുസ്താങ് ജില്ലയിലെ കോവാങ്ങിൽ വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് നാട്ടുകാരാണ് അറിയിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.മൂന്ന് ക്രൂ അംഗങ്ങളും 19 യാത്രക്കാരും ഉൾപ്പെടെ 22 പേരാണ് ചെറുവിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യക്കാരെ കൂടാതെ മൂന്നു പേർ ജപ്പാൻ പൗരന്മാരും 13 നേപ്പാൾ സ്വദേശികളും വിമാനത്തിലുണ്ട്. യാത്രക്കാരെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മുംബൈ സ്വദേശികളായ നാല് പേരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇവർ നാലുപേരും ഒരു കുടുംബത്തിൽ നിന്നുള്ളവരെന്നും വ്യക്തമായിട്ടുണ്ട്. താര എയറിന്റെ 9 എൻഎഇടി വിമാനം ഞായറാഴ്ച്ച രാവിലെ 9.55നാണ് പൊഖ്റയിൽ നിന്നും പറന്നുയർന്നത്. 15 മിനിറ്റിന് ശേഷം റഡാറിൽ നിന്ന് അപ്രത്യക്ഷ്യമാവുകയായിരുന്നു.
