പേരാമ്പ്ര: കായണ്ണയിലെ വിവാഹ വീട്ടിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് കുട്ടികളടക്കം 100 ഓളം പേർ ചികിത്സ തേടി. വയറിളക്കം, ഛർദ്ദി, പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ മാസം 7, 8 തീയതികളിലാണ് വിവാഹചടങ്ങുകൾ നടന്നത്. തലേ ദിവസം പങ്കെടുത്തവർക്കും വിവാഹ ദിവസം പങ്കെടുത്തവർക്കും ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്
വെള്ളത്തിൽ നിന്നാണ് വിഷബാധ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം. ചികിത്സയിലുള്ളവരിൽ കൂടുതൽ പേരും കുട്ടികളാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി വെള്ളത്തിന്‍റെ സാമ്പിൾ ശേഖരിക്കുകയും പരിശോധനക്കയക്കുകയും ചെയ്തു.
അതിനിടെ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളെ പ്രവേശിപ്പിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിൽ കുട്ടികളുടെ ഡോക്ടർമാരില്ലാത്തത് പ്രതിഷേധത്തിനിടയാക്കി. സ്പെഷലിസ്റ്റ് ഡോക്ടർമാർ ഇല്ലാത്തതോടെ കുട്ടികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ താലൂക്ക് ആശുപത്രി, ഇ.എം.എസ് സഹകരണാശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് കൂടുതൽ പേരും ചികിത്സയിലുള്ളത്.
