രാജനും രമാവതിയും ഏറെനാളായി പിണങ്ങിക്കഴിയുകയാണ്. മക്കളായ രാജേഷ്, രമേശ് എന്നിവർക്കൊപ്പമാണ് രമാവതി താമസിച്ചിരുന്നത്. രാജൻ സമീപത്തുള്ള കുടുംബവീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. കുടുംബപ്രശ്നങ്ങൾ സംബന്ധിച്ച് പുത്തൂർ പൊലീസിൽ കേസ് നിലവിലുണ്ട്. ഇതേത്തുടർന്ന് വീട്ടിൽ കയറുന്നത് പൊലീസ് വിലക്കിയിരുന്നു
വിലക്കിയിരുന്നു.ഇന്നലെ രാവിലെ കുറുമ്പാലൂരിൽ താമസിക്കുന്ന അനുജത്തി രതിക്കൊപ്പം രമാവതി ഇസാഫ് ബാങ്കിന്റെ ആഴ്ചപ്പിരിവിനും ചിട്ടിപ്പിരിവിനുമായി പുറത്തുപോയിരുന്നു. തിരികെ മടങ്ങും വഴി റബർ തോട്ടത്തിൽ നിന്ന് വിറക് ശേഖരിക്കുമ്പോഴാണ് പതിയിരുന്ന രാജൻ കൊടുവാളുമായി ചാടിവീണത്.
രമാവതിയുടെ കഴുത്തിലും കൈയിലും കാലിലുമടക്കം ആറുതവണ വെട്ടി. കഴുത്തിന്റെ രണ്ട് ഭാഗങ്ങളിലായുള്ള വെട്ടാണ് മരണകാരണമെന്നാണ് സൂചന. തടയാൻ ശ്രമിച്ചപ്പോഴാണ് രതിക്ക് വെട്ടേറ്റത്. നിലവിളിച്ചുകൊണ്ട് രതി റബർതോട്ടം പിന്നിട്ട് റോഡിലിറങ്ങിയപ്പോഴാണ് നാട്ടുകാർ ഓടിക്കൂടിയത്. രതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.പുത്തൂർ പൊലീസ് നടത്തിയ തെരച്ചിലിലാണ് രതിയുടെ കൈപ്പത്തി കുറ്റിക്കാട്ടിൽ നിന്ന് കണ്ടെടുത്തത്. ഇതും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയം അതിക്രമിച്ചതിനാൽ തുന്നിച്ചേർക്കാനായില്ല. രമാവതി മരിച്ചെന്ന് ഉറപ്പാക്കിയശേഷമാണ് രാജൻ മുങ്ങിയത്. പൊലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് കുടുംബ വീട്ടിൽ രാജനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മൃദേഹങ്ങളും ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
ജീവനെടുത്തത് മരണവീട്ടിൽ കെട്ടിയിട്ടതിന്റെ പക
പകകൊല്ലം: അമ്മായിഅമ്മയുടെ മരണത്തിന് പിറ്റേന്നുണ്ടായ സംഘർഷത്തിനിടെ ബന്ധുക്കൾ രാജനെ കെട്ടിയിട്ടതിന്റെ പകവീട്ടലായിരുന്നു രമാവതിയുടെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുപ്പത്തിയൊന്ന് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അന്നുമുതൽ രാജനും ഭാര്യയും നിരന്തരം വഴക്കിട്ടിരുന്നു. മദ്യപിച്ചെത്തി ഭാര്യയെ മർദ്ദിക്കുന്നതാണ് രാജന്റെ പതിവ്. മുമ്പ് പാറമടയിൽ ജോലിക്ക് പോകുമ്പോഴും ഇപ്പോൾ കല്പണി മേസ്തിരിയായപ്പോഴും മദ്യപാനവും വഴക്കും തുടർന്നു
രണ്ടര വർഷം മുമ്പ് രമാവതിയുടെ ജ്യേഷ്ഠത്തിയുടെ മകളെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിൽ രാജനെ കോടതി റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം ബന്ധുക്കളുമായി അകൽച്ചയിലായിരുന്നു. പൊളിഞ്ഞുവീഴാറായ കുടുംബ വീട്ടിൽ അടുത്തിടെയാണ് ഒറ്റയ്ക്ക് താമസം തുടങ്ങിയത്. രമാവതിയുടെ അമ്മ മരിച്ചപ്പോൾ രാജനും ചടങ്ങിനെത്തിയിരുന്നു. എന്നാൽ പിറ്റേന്ന് മദ്യലഹരിയിലെത്തിയ രാജനെ വീട്ടുകാർ മർദ്ദിക്കുകയും കെട്ടിയിട്ടശേഷം പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് കേസെടുത്തിരുന്നില്ല. ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് രാജൻ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
